തിരുവനന്തപുരം:എ.കെ.ജി സെന്ററിന്റെ ഗേറ്റിൽ തലേ ദിവസം വരെയുണ്ടായിരുന്ന പൊലീസ് പട്രോളിംഗാണ് ആക്രമണ സമയം പിൻവലിച്ചതെന്ന് പ്രതിപക്ഷ നേതാവി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കേരള പൊലീസിന്റെ സ്‌ട്രൈക്കേഴ്സ് കാവൽ നിൽക്കുന്ന ഓഫീസിന് നേരെ ആക്രമണം നടത്തിയ ശേഷം പ്രതിക്ക് എങ്ങനെ രക്ഷപ്പെടാനായി.? സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താൻ കഴിയുന്നില്ല. സക്കറിയയുടെ കഥയിൽ പറയുമ്പോലെ അദൃശ്യയായ പറക്കും സ്ത്രീ വന്നാണോ ആക്രമണം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
നിയമസഭയിൽ ബോംബിനെ കുറിച്ച് ക്ലാസെടുത്ത മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകിയില്ല. കോൺഗ്രസിന്റെ നാല് ഓഫീസുകളിലേക്കാണ് ബോംബെറിഞ്ഞത്. ക്രിമിനലുകളെ ഉപയോഗിച്ച് കലാപമുണ്ടാക്കി, മുഖ്യമന്ത്രിയും സർക്കാരും എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും രക്ഷപ്പെടാനാണ് ശ്രമം
കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ആക്രമണം നടന്നത്.രാഹുൽ ഗാന്ധിയുടെ ഓഫീസിലെ അക്രമം അന്വേഷിക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാം തിരുവനന്തപുരം വിടുന്നതിന് മുൻപ് തന്നെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാരാണെന്ന് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകാൻ സാധിക്കുമോ? ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തോളിൽ തട്ടി അക്രമികളെ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് കടത്തി വിടുന്നതിന്റെ ദൃശ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അങ്ങനെയുള്ള പൊലീസിൽ നിന്ന് റിപ്പോർട്ട് വാങ്ങിയാണ് ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് പറയുന്നതെന്നും സതീശൻ ആരോപിച്ചു.
പൊലീസിനെ രാഷ്ട്രീയ വത്കരിക്കുന്നു: വിഷ്ണുനാഥ്
പൊലീസിനെ അമിതമായി രാഷ്ട്രീയവത്കരിക്കുന്ന അപകടകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു.
എ.കെ.ജി സെന്റർ ആക്രമണവും അതിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ.ജി സെന്റർ ആക്രമിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യങ്ങളുയർത്തിയത്. ആക്രമണം നടന്ന് നാല് ദിവസമായിട്ടും പ്രതിയെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു. ഗാന്ധി പ്രതിമകൾക്ക് നേരെയും ആക്രമണം നടക്കുന്നു. സംസ്ഥാനത്ത് സി.പി.എം കൊലവിളി മുദ്രവാക്യങ്ങളാണ് ഉയർത്തുന്നത്. എന്നിട്ടും പൊലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുന്നു. പൊലീസ് കാവലുള്ളപ്പോഴാണ് എ.കെ.ജി സെന്ററിന് നേരെ ആക്രമണം നടന്നത്. എന്നിട്ട് നിരപരാധിയുടെ തലയിൽ കേസ് കെട്ടിവെക്കാനാണ് ശ്രമം.
കെ.പി.സി.സി ഓഫീസ് ആക്രമിച്ചിട്ട് എന്ത് നടപടിയെടുത്തു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചുകയറിയ ആളുകളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൊലവിളി പ്രസംഗത്തിൽ എന്ത് നടപടിയെടുത്തു. അത്യന്തം അപകടകരമായ അവസ്ഥയാണ് പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുന്നതിലൂടെ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എ.കെ.ജി സെന്റർ ആക്രമിക്കപ്പെട്ടതിന്റെ പേരിൽ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. എ.കെ.ജി സെന്ററിന് നേരെ ബോബെറിഞ്ഞ അക്രമിയെ പിന്തുടരാൻ പൊലീസ് തയാറാകാത്തത് എന്തുകൊണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചമുതലകൂടിയുള്ള മുഖ്യമന്ത്രി വിശദീകരിക്കണം. എ.കെ.ജി സെന്ററിന്റെ മതിലിന് താഴെയുള്ള കരിയിലയും കടലാസും പോലും കത്താത്ത, മതിലിലെ മൂന്നു കല്ലുകളെ മാത്രം ലക്ഷ്യം വെച്ചുള്ള നാനോ ഭീകരാക്രമണമാണ് നടന്നതെന്നും വിഷ്ണുനാഥ് പരിഹസിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |