ആലപ്പുഴ: മരുന്നുവിപണിയിൽ വ്യാജ ഗുളികകൾ സജീവമാണെന്ന റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസം തെലങ്കാന ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ നടത്തിയ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട തൈറോയ്ഡിനുള്ള 'തൈറോനോം' ഗുളികയുടെ ബാച്ച് വ്യാജമാണെന്ന് നിർമ്മാണ കമ്പനി തന്നെ ആവകാശവാദമുന്നയിച്ചിരുന്നു.
ഗുണനിലവാരമില്ലെന്ന് തെളിഞ്ഞ ഗുളികകൾ നിർമ്മിക്കുകയോ വിപണനം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നാണ് ഫാർമാ കമ്പനി നൽകിയ റിപ്പോർട്ട്. ഇത് ശരിയാണെന്ന് പരിശോധനയിൽ വ്യക്തമാവുകയും ചെയ്തിരുന്നു. ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ ഷോപ്പുകളിലും ആശുപത്രി ഫാർമസികളിലും പ്രസ്തുത കമ്പനിയുടെ തൈറോനോം ഗുളികകൾ
ലഭ്യമാണ്. രോഗികൾ കഴിക്കുന്ന മരുന്നുകൾ വ്യാജമല്ലെന്ന് ഉറപ്പിക്കാൻ വേണ്ട നടപടികൾ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം. ഇന്ത്യയിൽ മരുന്ന് ഉപയോഗത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിലേക്ക് വ്യാജ മരുന്ന് ലോബിയുടെ ശ്രദ്ധ തിരിയാൻ സാദ്ധ്യതയേറെയാണ്.
പരിശോധന ശക്തമാക്കണം
നിലവിൽ വ്യാജമെന്ന് തെളിഞ്ഞ മരുന്ന് തൈറോയ്ഡ് രോഗികൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കാനായി ഡോക്ടർമാർ നിർദ്ദേശിക്കുന്നവയാണ്. കുട്ടികൾ മുതൽ വൃദ്ധർ വരെ ഇന്ന് തൈറോയ്ഡ് മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ അവസരത്തിൽ ജീവന് രക്ഷയേകാത്തതും, പാർശ്വഫലങ്ങൾ സൃഷ്ടിച്ചേക്കാവുന്നതുമായ വ്യാജന്മാരെ കണ്ടെത്താൻ സംസ്ഥാനത്തും പരിശോധനകൾ അടിക്കടി നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
ക്യൂ ആർ കോഡ് വേണം
വാങ്ങുന്ന മരുന്നുകൾ വ്യാജമാണോയെന്ന് തിരിച്ചറിയാൻ മരുന്നിന്റെ ലേബലിൽ ക്യു ആർ കോഡ് പതിക്കുന്നത് ഗുണംചെയ്യുമെന്ന് മരുന്ന് വിതരണക്കാർ പറയുന്നു. കോഡ് സ്‌കാൻ ചെയ്യുമ്പോൾ മരുന്നിന്റെ നിർമ്മാതാക്കളുടെ വിവരങ്ങളും മരുന്നിന്റെ വിശദാംശങ്ങളും ആധികാരികമായി സ്ഥിരീകരിക്കാൻ ഉപഭോക്താവിന് സാധിക്കും.
കേന്ദ്ര സർക്കാർ ജൻ ഔഷധി മരുന്നുകളുടെ ലേബലിംഗിൽ ഉൾപ്പെടുത്തിവരുന്ന ക്യു ആർ കോഡ് സംവിധാനം എല്ലാ മരുന്നുകളുടെ ലേബലിലും കൊണ്ടു വരണം. നിയമം വരാതിരുന്നിട്ടും ചില കമ്പനികൾ കോഡ് ലേബലിൽ ഉൾപ്പെടുത്തുന്നത് സ്വാഗതാർഹമാണ്. രോഗികൾ കഴിക്കുന്ന മരുന്നുകൾ വ്യാജമല്ലെന്ന് ഉറപ്പിക്കാൻ വേണ്ട നടപടികൾ സർക്കാരുകൾ കൈക്കൊള്ളണം
- സി.സനൽ, പൊതുജനാരോഗ്യ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |