തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ കെ.പി.സി. സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.. സതീശനും ഗൂഢാലോചന നടത്തിയെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഡി.ജി.പിക്ക് പരാതി നൽകി. വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം ഗൂഢാലോചനയായിരുന്നുവെന്നും കെ.സുധാകരനും വി.ഡി.സതീശനും ഇതിൽപങ്കുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ
മാത്രമല്ല കേസിലെ പ്രതികൾ. സുധാകരന്റെയും സതീശന്റെയും അറിവും സമ്മതത്തോടും കൂടിയാണ് വിമാനത്തിനുള്ളിൽ പ്രതിഷേധം അരങ്ങേറിയതെന്നും സനോജ് പറഞ്ഞു.
അതേസമയം ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കാൻ വി.ഡി. സതീശൻ വെല്ലുവിളിച്ചു. ആരെയാണ് കേസെടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്. എന്നെയോ , കെ. സുധാകരനെയോ. രണ്ടു കുട്ടികൾ പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ചപ്പോഴേക്കും ഭയപ്പെടാൻ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയാല്ലോ എന്നും സതീശൻ പറഞ്ഞു.
വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്നലെ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ കോടതി ശബരീനാഥന് ജാമ്യം അനുവദിക്കുകയും ചെയ്തു. കൂടാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്തതിന് വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തി കേസെടുക്കാനാണ് നിർദ്ദേശിച്ചത്. ഇതിന്റെകൂടിപശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐയുടെപുതിയ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |