കൊച്ചി:രാവിലെ എട്ടിന് ക്ളാസ് ആരംഭിക്കുന്ന സ്‌കൂളുകളുള്ള എറണാകുളം ജില്ലയിൽ 8.23ന് ഫേസ്ബുക്കിലൂടെ കളക്‌ടർ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ചത് വിവാദമായി. കളക്ടർക്കെതിരെ ഹൈക്കോടതിയിലും ബാലാവകാശ കമ്മിഷനിലും പരാതിയെത്തി. പ്രഖ്യാപനം വൈകിയതിന് കളക്ടറുടെ ഫേസ്ബുക്ക് പേജിൽ അതിരൂക്ഷമായ വിമർശനവും ഉയർന്നു.
കളക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുമ്പേ സ്‌കൂൾ ബസുകളിലും മറ്റുമായി വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പുറപ്പെട്ടിരുന്നു. കുട്ടികളും അദ്ധ്യാപകരും സ്കൂളിലെത്തിയപ്പോഴാണ് അവധിയാണെന്ന് അറിഞ്ഞത്. എത്തിയ വിദ്യാർത്ഥികൾക്ക് ക്ളാസെടുക്കാമെന്ന് 9.06ന് കളക്ടർ അറിയിച്ചതോടെ വീണ്ടും ആശയക്കുഴപ്പമായി.
മക്കളെ സ്‌കൂളിൽ അയച്ച് ജോലിക്കുപോയ രക്ഷിതാക്കൾ അവധി വിവരം അറിഞ്ഞ് വിഷമത്തിലായി. കുട്ടികളെ സ്കൂൾ ബസിൽ തിരികെ എത്തിച്ചാൽ ഏറ്റുവാങ്ങാൻ രക്ഷിതാക്കൾ ഇല്ലാത്തത് സ്‌കൂൾ അധികൃതരെയും വലച്ചു. രക്ഷിതാക്കളെ ഫോണിൽ വിളിച്ചുവരുത്തി കുട്ടികളെ അയയ്ക്കുന്നതുവരെ അദ്ധ്യാപകർ സ്കൂളിൽ കാത്തിരുന്നു. ജോലിക്ക് പോയ രക്ഷിതാക്കളിൽ പലർക്കും തിരിച്ചുവരേണ്ടിവന്നു.
കളക്ടറോടു റിപ്പോർട്ട് തേടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ എം.ആർ. ധനിൽ ഹർജി നൽകി. ഇത്തരം സാഹചര്യങ്ങളിൽ അവധി പ്രഖ്യാപിക്കാൻ മാർഗനിർദ്ദേശങ്ങളുണ്ടാക്കാൻ കളക്ടർക്കും ദുരന്ത നിവാരണ അതോറിറ്റിക്കും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഭക്ഷണം പാഴായി
അവധി അറിയിപ്പ് വൈകിയതിനാൽ പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തുകളിലെ 13 സ്‌കൂളുകളിൽ പ്രഭാത, ഉച്ചഭക്ഷണം പാഴായി. കൊച്ചി റിഫൈനറിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നാണ് ഇവിടെ ഭക്ഷണം നൽകുന്നത്. രാവിലെ 6ന് 4,000 കുട്ടികൾക്ക് പ്രഭാതഭക്ഷണം തയ്യാറാക്കിയിരുന്നു. എത്തിയ കുട്ടികൾക്ക് ചില സ്‌കൂളുകളിൽ ഭക്ഷണം നൽകി. മറ്റിടങ്ങളിൽ സമീപവാസികൾക്ക് നൽകി. 12ന് നൽക്കുന്ന ഉച്ചഭക്ഷണത്തിനായി തയ്യാറെടുപ്പ് തുടങ്ങിയശേഷമാണ് അവധി അറിയിപ്പ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |