ബർമിംഗ്ഹാം: കോമൺവൽത്ത് ഗെയിംസിൽ ഗുസ്തിവേദിയിൽ പൊന്നുവാരി ഇന്ത്യൻ താരങ്ങൾ. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ 65 കിലോ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ ബജ്രംഗ് പൂനിയ, 86 കിലോഗ്രാം വിഭാഗത്തിൽ ദീപക്ക് പൂനിയ, വനിതകളുടെ 62 കിലോയിൽ സാക്ഷി മാലിക്ക് എന്നിവരാണ് ഇന്ത്യൻ അക്കൗണ്ടിലേക്ക് ഇന്നലെ ഗോദയിൽ നിന്ന് സ്വർണം എത്തിച്ചത്.
ഫൈനലിൽ കാനഡയുടെ ലച്ച്ലാം മസൈലിനെ 9-2ന് കീഴടക്കിയാണ് ബജ്രംഗ് സ്വർണം നേടിയത്.സെമിയിൽ ഇംഗ്ലണ്ടിന്റെ ജോർജ്ജ് റാമ്മിനെ 10-0ത്തിന് നിഷ് പ്രഭനാക്കിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. ബജ്രംഗിന്റെ മൂന്നാം കോമൺവെൽത്ത് മെഡലാണിത്. ഫൈനലിൽ കാനഡയുടെ ഗോഡിനസ് ഗോൺസാലസിനെ വീഴ്ത്തിയാണ് സ്വർണം സ്വന്തമക്കിയത്. 0-4ന് പിന്നിൽ നിന്ന ശേഷമാണ് തകർപ്പൻ തിരിച്ചുവരവ് നടത്തി സാക്ഷി സ്വർണം നേടിയത്.ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സാക്ഷിയുടേയും മൂന്നാം കോമൺവെൽത്ത് മെഡലാണിത്. നിലവിലെ ചാമ്പ്യൻ പാകിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ ഫൈനലിൽ മലർത്തിയടിച്ചാണ് ദീപക്ക് പൂനിയ 86 കിലോ വിഭാഗത്തിൽ പൊന്ന് നേടിയത്. 3-0ത്തിനാണ് ദീപക്കിന്റെ ജയം.
അതേസമയം വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാമിൽ ഇന്ത്യയുടെ അൻഷു മാലിക്കിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലിൽ നൈജീരിയൻ താരം ഒഡുനായോ അഡേകുഒറേയേയോട് തോറ്റതോടെയാണ് ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ അൻഷുവിന്റെ സ്വർണ മോഹം വെള്ളിയിൽ ഒതുങ്ങിയത്. 2018, 2014 കോമൺവെൽത്ത് ഗെയിംസുകളിൽ പൊന്നണിഞ്ഞ നൈജീരിയൻ താരത്തിന്റ തുടർച്ചയായ മുന്നാം സ്വർണമാണിത്. പുരുഷൻമാരുടെ 125 കിലോയിൽ മോഹിത് ഗ്രീവാൾ, വനിതകളുടെ 68 കിലോയിൽ ദിവ്യ കക്രൻ എന്നിവർ വെങ്കലം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |