SignIn
Kerala Kaumudi Online
Wednesday, 07 January 2026 4.10 AM IST

ഞാൻ എന്റെ മീശയെ സ്നേഹിക്കുന്നു, മീശക്കാരിയുടെ വർത്തമാനങ്ങൾ

Increase Font Size Decrease Font Size Print Page

മീശ വെക്കുന്നത് എന്റെ ഇഷ്ടമാണ്. ഇതാണ് എന്റെ ഐഡന്റിറ്റി. എന്റെ സൗന്ദര്യവും ഇതു തന്നെ. ഞാൻ എന്റെ മീശയെ സ്നേഹിക്കുന്നു.മീശക്കാരി ഷൈജ പറയുന്നു

meesa

ഷൈജ ഫോട്ടോ - ആഷ് മി ജോസ്

കണ്ണൂർ - മാനന്തവാടി റൂട്ടിലെ കോളയാട് ചങ്ങലഗേറ്റിനടുത്ത വയലുംകര ലക്ഷം വീട് കോളനിയിലെ ഷൈജയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോൾ കൂടിനിന്നവർക്ക് ആയിരം നാവ്. ഓ നമ്മുടെ മീശക്കാരിയോ? ഞങ്ങൾ കാണിച്ചു തരാം . ഷൈജ നമ്മുടെ നാടിന്റെ അഭിമാനമാണ്. ആരും തിരിഞ്ഞു നോക്കാത്ത കോളനിയിലേക്ക് ഇപ്പോൾ ഷൈജയെ കാണാൻ തിരക്കാണ്. അന്താരാഷ്ട്ര ചാനലുകൾ ഉൾപ്പടെ ഇപ്പോൾ കോളനിയിലെത്തി തുടങ്ങി. ഷൈജയുടെ വീട്ടിലേക്ക് അനുഗമിക്കുമ്പോൾ കോളനി നിവാസികൾ പറഞ്ഞു.

കോളനിയിലെ കൊച്ചുകൂരയിൽ ഷൈജ മീശ പിരിച്ചൊരു ഇരിപ്പായിരുന്നു.ആണുങ്ങളെ പോലെ മീശ പിരിച്ചു നടക്കാൻ ഒരു പെണ്ണ് ഇറങ്ങിയതിലുള്ള അഭിമാനം വയലുംകര കോളനിക്കാർക്കിടയിൽ ഒരു സുരക്ഷിത ബോധം കൂടി പകർന്നു തുടങ്ങിയിട്ടുണ്ട്.

പത്താം ക്ളാസ് വിദ്യാർത്ഥിയായിരുന്നപ്പോൾ മൂക്കിനു കീഴെ ചെറിയ നനുത്ത രോമങ്ങൾ. അതു കഴിഞ്ഞ് പൊടിമീശ മുളച്ചു വന്നു. പിന്നെ ഇത്തിരി നീളത്തിൽ മീശ. ഇപ്പോൾ രണ്ടു വർഷമായി പിരിയൻ മീശയായി രൂപാന്തരം. ഇനി കൊമ്പൻ മീശയാക്കി മാറ്റണം.

ശരീരത്തിൽ രോമം വളർന്നു തുടങ്ങുമ്പോൾ ബ്യൂട്ടി പാർലറുകളിലേക്ക് പെൺകുട്ടികൾ മത്സരിച്ചോടുമ്പോൾ തന്റെ മീശ കറുപ്പിച്ച് പിരിച്ചുവെക്കാനുള്ള ഓട്ടത്തിലായിരുന്നു ഷൈജ. മുഖത്തെ രോമവളർച്ച അലങ്കാരവും അധികാരവുമായാണ് ഷൈജ കണ്ടിരുന്നത്.

ആരെന്ത് പറയുമെന്നോ ചിന്തിക്കുമെന്നോ എന്നൊന്നും 34 കാരിയായ ഷൈജയ്ക്ക് ഒരു വിഷയമെ അല്ല. ഫെയ്സ് ബുക്കിലും ഇൻസ്റ്റയിലും ടെലഗ്രാമിലും ഷൈജയ്ക്ക് അക്കൗണ്ടും പേജുമുണ്ട് -മീശക്കാരി. മീശ പിരിക്കുന്ന ഷൈജയെ കാണുമ്പോൾ കലിപ്പടങ്ങാത്തവരുമുണ്ട്. എങ്കിലും മീശയെ അനുകൂലിക്കുന്നവരാണ് ഏറെപ്പേരും.

" മീശ വെക്കുന്നത് എന്റെ ഇഷ്ടമാണ്. ഇതാണ് എന്റെ ഐഡന്റിറ്റി. എന്റെ സൗന്ദര്യവും ഇതു തന്നെ. ഞാൻ എന്റെ മീശയെ സ്നേഹിക്കുന്നു. മരണം വരെ മീശ പിരിച്ചു ജീവിക്കാനാണ് ഇഷ്ടം. ഇതു പറയുമ്പോൾ ഞാൻ ആണാണെന്ന് ആരും ധരിച്ചു പോകല്ലേ? എനിക്ക് ഭർത്താവും ഒരു മകളുമുണ്ട്.". മീശയ്ക്ക് കീഴെ ഷൈജയുടെ മുഖത്ത് ചിരി വിരിഞ്ഞു.

മീശ ഒറിജിനൽ ആണോ എന്നു പോലും സംശയിച്ച ഫെയ്സ് ബുക്ക് സുഹൃത്തുക്കൾക്ക് മുന്നിൽ ഷൈജ മീശ പിരിച്ച് ഒരു കിടിലൻ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ പെൺ സുഹൃത്തുക്കളും മീശ പുരാണം അറിയാൻ വിളിച്ചു തുടങ്ങി.

മീശയ്ക്കൊപ്പം താടിയും വളർന്നു തുടങ്ങിയപ്പോൾ ഷേവ് ചെയ്തു. താടിയോട് ഇപ്പോൾ തത്കാലം താത്പര്യമില്ല. ഭർത്താവ് പാലക്കാട് സ്വദേശിയായ ലക്ഷ്മണനും മകൾ പത്താം ക്ളാസുകാരിയായ അഷ്ബിഗയും മീശ പിരിക്കലിൽ ഷൈജയ്ക്ക് കട്ട സപ്പോർട്ടാണ്.

" മീശ പുരുഷന് മാത്രമെ പാടുള്ളൂവെന്ന് ഒരു ചരിത്ര പുസ്തകത്തിലും പറഞ്ഞിട്ടില്ല. എന്റെ മീശ എന്റെ അഭിമാനമാണ്. ആ തോന്നലാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പല ഭാഗത്തു നിന്നും ആദ്യകാലത്തുണ്ടായ അപമാനങ്ങളെ അവഗണിച്ചപ്പോഴാണ് ഞാൻ ശരിക്കും മീശക്കാരിയായത്. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല പെണ്ണുങ്ങൾ എന്നൊരു ബോദ്ധ്യം എല്ലാവർക്കുമുണ്ടാകണം. ."

ഗർഭപാത്രം നീക്കം ചെയ്യാനായി ആശുപത്രിയിൽ പോയപ്പോൾ മീശ എടുക്കട്ടെ എന്നു ഡോക്ടർ ചോദിച്ചിരുന്നു. അയ്യോ എടുക്കല്ലേ, മീശ എടുത്താൽ പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ലെന്നാണ് ഡോക്ടറോട് ഷൈജ പറഞ്ഞത്.

തമിഴ് നാട്ടിലും ഷൈജ ഇപ്പോൾ ട്രെൻഡാണ്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ തുണിമില്ലിൽ ജോലി ചെയ്യുമ്പോഴാണ് അവിടുത്തെ ജീവനക്കാരനായ ലക്ഷ്മണനെ പരിചയപ്പെടുന്നത്. ആ പരിചയം വളർന്ന് വിവാഹത്തിലെത്തുകയായിരുന്നു. അതുകൊണ്ട് തമിഴ്നാട്ടിലും ആരാധകർ ഏറെയാണ്.

പഞ്ചാബിലെ ലോക റെക്കാർഡിനുടമായ സിഖ് യുവതി ഹർനം കൗറിന്റെ താടിയെ കുറിച്ച് ഷൈജ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും മറ്റും അറിഞ്ഞിട്ടുണ്ട്. താടിയിൽ കമ്പമില്ലെങ്കിലും മീശയിൽ ഒരു റെക്കാർഡ് സ്വന്തമാക്കണമെന്നാണ് ഷൈജയുടെ മോഹം.

TAGS: MEESA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.