കണ്ണൂർ: പ്രശസ്ത പത്രപ്രവർത്തകനും, കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച 1948-51കാലത്ത് പാർട്ടിയുടെ രഹസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖനുമായിരുന്ന പി.കെ.കുഞ്ഞനന്തൻ നായർ(96) എന്ന ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. . വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു.നാറാത്തെ ശ്രീദേവിപുരത്ത് ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് നാറാത്ത് പൊതു ദർശനത്തിന് വയ്ക്കും.സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
ഭാര്യ: സരസ്വതി. ഏക മകൾ ഉഷ.മരുമകൻ : ജർമ്മനിയിലെ വാസ്തുശിൽപ്പിയായ വെർണർ.ഇവരും മക്കളായ ഡോ.നദീൻ,ഡോ.പൗൾ എന്നിവരും ജർമ്മൻ പൗരൻമാരാണ്. കോളങ്കട അനന്തൻ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബർ 26 ന് നാറാത്താണ് ജനനം.
പന്ത്രണ്ടാം വയസിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായത്.1957 ൽ ഇ.എം.എസ് പാർട്ടി അഖിലേന്ത്യ സെക്രട്ടറിയായപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി. 1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി.അതോടെ,ബർലിൻ കുഞ്ഞനന്തൻ നായരായി.സി.ഐ.എയുടെ രഹസ്യ പദ്ധതികൾ വെളിപ്പെടുത്തുന്ന 'പിശാചും അവന്റെ ചാട്ടുളിയും' എന്ന പുസ്തകം എഴുതിയതോടെ പ്രശസ്തനായി.
പിന്നീട് സംസ്ഥാനത്തെ സി.പി. എമ്മിലെ വിഭാഗീയതയിൽ വി.എസിനൊപ്പം നിന്ന കുഞ്ഞനന്തൻ നായർ ,പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കുംവിധം എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിൽ പിണറായി വിജയനെതിരായി നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ ,2005ൽ പാർട്ടിയിൽ നിന്ന് പുറത്തായി. 2015ൽ സി.പി.എം നേതൃത്വവുമായി അടുക്കുകയും പാർട്ടി വീണ്ടും അംഗത്വം നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |