മുംബൈ : സ്ത്രീധനത്തിന്റെ പേരിൽ തന്റെ അദ്ധ്യാപികയെ ഭർതൃവീട്ടുകാർ ജീവനോടെ കത്തിച്ചെന്ന് രക്ഷാബന്ധൻ നടി സാദിയ ഖത്തീബ്. സ്കൂൾ പഠനകാലത്തെ തന്റെ കമ്പ്യൂട്ടർ അദ്ധ്യാപികയുടെ മരണത്തെ സംബന്ധിച്ച് ഒരഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് നടി.
സഹോദര സ്നേഹത്തിനപ്പുറം സ്ത്രീധനമെന്ന സാമൂഹിക തിന്മയിലേക്കും വെളിച്ചം വീശുന്നതാണ് അക്ഷയ് കുമാർ ചിത്രമായ രക്ഷാബന്ധൻ. ചിത്രത്തിൽ ഗായത്രി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. വളരെയധികം പ്രാധാന്യമർഹിക്കുന്ന ഈ വിഷയത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഒരു അഭിമുഖത്തിലാണ് നടി സാദിയ ഖത്തീബ് ഞെട്ടിക്കുന്ന സംഭവങ്ങൾ വെളിപ്പെടുത്തിയത്.
താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് വളരെ സന്തോഷവതിയായി കാണപ്പെട്ടിരുന്ന തന്റെ ടീച്ചർ വിവാഹത്തിന് ശേഷം വളരെ ഒതുങ്ങി കാണപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവരുടെ മരണവാർത്തയാണ് കേട്ടത്. വിവാഹത്തിനു പിറ്റേ ദിവസം മുതൽക്കേ അവരോട് ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു. ഇതിന്റെ പേരിൽ ഭർതൃവീട്ടുകാർ തന്റെ അദ്ധ്യാപികയെ ജീവനോടെ ചുട്ടു കൊന്നതാണെന്ന് നടി പറഞ്ഞു.
ഇത് വളരെ സെൻസിറ്റീവായ വിഷയമാണെന്നും ഏതൊരു സ്ഥലത്തും സ്ത്രീധന പീഡനവും മരണവും നടക്കുന്നുണ്ടെന്നും ഗൗരവമായിക്കാണേണ്ട ഒന്നാണിതെന്നും നടി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |