കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ച് നെടുമ്പ്രം ഗോപിയുടെ തുടക്കം
അച്ഛൻ വേഷത്തിലും മുത്തച്ഛൻ കഥാപാത്രത്തിലും ഒരേപോലെ തിളങ്ങിയ നടനായിരുന്നു നെടുമ്പ്രം ഗോപി. സിനിമാക്കാരുടെ പ്രിയ ഗോപിച്ചേട്ടൻ .ബ്ളെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്. ലാളിത്യവും സ്നേഹവും നിറഞ്ഞ അച്ഛൻ രൂപം കാഴ്ച കണ്ടവരുടെ ഹൃദയത്തിൽ നല്ല കാഴ്ചയായി. അച്ഛൻ വേഷത്തിൽനിന്ന് മുത്തച്ഛൻ വേഷങ്ങളിലേക്ക്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിന് ജാസി ഗിഫ്ടിന്റെ ഗാനമേള ബുക്ക് ചെയ്യാൻ ബ്ളസിയുടെ സഹായം അഭ്യർത്ഥിച്ച് എത്തിയ നാട്ടുകാരിൽ നിന്നാണ് നെടുമ്പ്രം ഗോപിക്ക് കാഴ്ചയിലേക്ക് അവസരം ലഭിക്കുന്നത്.അതുവരെ സിനിമയിൽ അഭിനയിക്കാതിരുന്ന ഗോപി സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ വേഷമിട്ടിട്ടുണ്ട്.
കെ.എസ്.ഇ.ബിയിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലി ചെയ്യുമ്പോഴും നാടകത്തിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.സിനിമ മോഹിക്കാത്തിരുന്ന ഗോപിയെ നാട്ടുകാരനായ ബ്ളസി നിർബന്ധിച്ച് അഭിനയിപ്പിച്ചു.കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉത്സാഹകമ്മിറ്റി, ആലിഫ് തുടങ്ങി ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയോടൊപ്പം സീരിയൽ അഭിനയവുംകൊണ്ടുപോയി. അവിടെയും അച്ഛൻ, മുത്തച്ഛൻ കഥാപാത്രങ്ങൾ. അപ്രതീക്ഷിതമായാണ് നെടുമ്പ്രം ഗോപി യാത്രയാവുന്നത്. ഇനി പ്രേക്ഷകരുടെ ഹൃദയത്തിൽ നന്മ നിറഞ്ഞ ആ കഥാപാത്രങ്ങൾ മാത്രം.ജയരാജന്റെ ചിത്രങ്ങളിലാണ് ഏറ്റവും കൂടുതൽ അഭിനയിച്ചത്.
മകൾക്ക്, ദൈവനാമത്തിൽ, പകർന്നാട്ടം, അത്ഭുതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച എന്റെ പ്രിയ നടൻ നെടുമ്പ്രം ഗോപിച്ചേട്ടന് വിട എന്ന് അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ് സമൂഹമാദ്ധ്യത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |