വൈകിയതും മുടങ്ങിയതും 50 ബസുകൾ
@ ശമ്പളം വൈകിക്കാനുള്ള തട്ടിപ്പെന്ന് ജീവനക്കാർ
കോഴിക്കോട്: ഇന്ധനക്ഷാമം ഒഴിയാബാധയായതോടെ ഇന്നലെ കോഴിക്കോട് ഡിപ്പോയിൽ മുടങ്ങിയതും വൈകിയോടിയതും അമ്പതോളം ബസുകൾ. സമയത്തിന് ബസ് കിട്ടാത്തതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മണിക്കൂറുകളോളം യാത്രക്കാർ വലഞ്ഞു. അതേസമയം ഡീസൽ ക്ഷാമം കൃത്രിമമായി ഉണ്ടാക്കുകയാണെന്നും ശമ്പളം തരാതിരിക്കാനുള്ള സർക്കാരിന്റെ തട്ടിപ്പാണെന്നും ജീവനക്കാർ ആരോപിച്ചു. എട്ടുമണിക്കൂർ ഡ്യൂട്ടിയെക്കുറിച്ച് വാദിക്കുന്ന ട്രേഡ് യൂണിയനുകളും സർക്കാരും 24 മണിക്കൂർ വരെ ജോലിചെയ്യുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ പരിഗണിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു.
കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഇന്ധന ക്ഷാമം ജില്ലയിലെ കെ.എസ്.ആർ.ടി.സി സർവീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും സർക്കാർ ജിവനക്കാരും അനുഭവിക്കുന്നത് തീരാദുരിതം.
ഇന്നലെ പുലർച്ചെ മുതൽ നിരവധി ബസുകളാണ് ഡീസലിനായി ബങ്കിലെത്തിയത്. ബസുകളുടെ നിര മാവൂർ റോഡിലേക്കും നീണ്ടതോടെ ഗതാഗതം മുടങ്ങുന്ന സ്ഥിതിയുമുണ്ടായി. പാലക്കാട്, വയനാട് ജില്ലകളിലേക്കും മലയോര പ്രദേശങ്ങളിലേക്കുമുള്ള സർവീസുകളാണ് ഇന്നലെ മുടങ്ങിയതിൽ ഏറെയും. പാലക്കാട് ചിറ്റൂർ ഡിപ്പോയിൽ നിന്ന് ഇന്നലെ പുലർച്ചെ കോഴിക്കോട്ടെത്തിയ ബസിന് തിരിച്ച് പോകേണ്ടത് രാവിലെ 9.10ന്. മണിക്കൂറുകളോളം കാത്തുനിന്ന് ബസ് പുറപ്പെട്ടത് ഉച്ചയ്ക്ക് രണ്ടിന്. രാവിലെ 7.40ന് പുറപ്പെടേണ്ട മാനന്തവാടി സർവീസിനും ഇതേ ദുരിതം. ഈ ബസിനെ ആശ്രയിച്ച് സ്‌കൂളിലും സർക്കാർ ഓഫീസുകളിലും എത്തുന്നവർ നിരവധിയാണ്. കോട്ടയത്തേക്ക് 11.30ന് പുറപ്പെടേണ്ട ബസും നാലുമണിക്കൂർ വൈകിയാണ് യാത്ര തുടങ്ങിയത്. ഈ ബസിൽ നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാർ വലഞ്ഞത് മണിക്കൂറുകൾ.
ആരറിയുന്നു ജീവനക്കാരുടെ സങ്കടം
ഇന്ധനക്ഷാമത്തിന്റെ പേരിൽ യാത്രക്കാർ വലയുന്നത് ചർച്ചയാകുമ്പോഴും ആരും പരിഗണിക്കാതെ വിഭാഗമായി ജീവനക്കാർ മാറുകയാണ്. ഒരുമാസത്തെ ശമ്പളം കുടിശ്ശികയാണ്. മാസത്തിന്റെ പകുതി കഴിഞ്ഞിട്ടും മാസ ശമ്പളമില്ല. ജോലിചെയ്യുന്നതാവട്ടെ പലപ്പോഴും 20 മണിക്കൂറോളം. പുലർച്ചെ ഒന്നരയ്ക്ക് ഡ്യൂട്ടിക്കായി വീട്ടിൽ നിന്നിറങ്ങുന്നവർ പലപ്പോഴും തിരിച്ചെത്തുന്നത് പിറ്റേന്ന് പുലർച്ചെ. ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തപ്പോൾ ശമ്പളമെങ്ങനെയാണ് നൽകേണ്ടതെന്നാണ് അധികൃതർ ചോദിക്കുന്നത്. ഇതൊരു ഒത്തുകളിയാണ്. ശമ്പളം നീട്ടിക്കൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും ജീവനക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |