പാലക്കാട്: ഷാജഹാൻ വധക്കേസുമായി ബന്ധപ്പെട്ട് നാലു ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയിൽ പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്(30), ജയരാജ്(34) എന്നിവരുടെ അമ്മമാരാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ കോടതിയിൽ ഇന്നലെ രാവിലെ പരാതി നൽകിയത്. കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ച് പൊലീസ് സ്റ്റേഷനുകളിലും ഡിവൈ. എസ്.പി ഓഫീസിലും പരിശോധന നടത്തി. കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വൈകിട്ടോടെ കമ്മിഷൻ കോടതിക്ക് റിപ്പോർട്ട് നൽകി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
16ന് വൈകിട്ടാണ് ഇരുവരെയും ആവാസിന്റെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതി പരിഗണിച്ച പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി കെ.ഇ.ഹിസാന തസ്നീം, പൊലീസ് കസ്റ്റഡിയിൽ യുവാക്കളുണ്ടോ എന്ന് പരിശോധിക്കാനായി അഡ്വ. ശ്രീരാജ് വള്ളിയോടിനെ അഭിഭാഷക കമ്മിഷണറായി നിയോഗിക്കുകയായിരുന്നു. വാറണ്ടുമായി അദ്ദേഹം പാലക്കാട് സൗത്ത്, നോർത്ത് സ്‌റ്റേഷനുകളിലും, ഡിവൈ.എസ്.പി ഓഫീസിലും പരിശോധന നടത്തി. യുവാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല. സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടുപേരാണ് അറസ്റ്റിലായത്. ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |