കൊച്ചി: കേരളത്തിൽ ഒന്നും നടക്കില്ലെന്ന് പറയുന്നവർ രാജ്യത്തിന്റെ അഭിമാനമായ ഐ.എൻ.എസ് വിക്രാന്ത് കാണണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചത് കേരളത്തിലാണെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം എന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രാജീവ് വ്യക്തമാക്കി. ഇന്ത്യയുടെ വ്യവസായോത്‌പാദനത്തിലെ ചരിത്രസന്ദർഭം കൂടിയാണെന്നാണ് പ്രധാനമന്ത്രി ഉൾപ്പെടെ വിശേഷിപ്പിച്ചത്. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വിക്രാന്തിന്റെ നിർമ്മാണം വ്യക്തമാക്കുന്നു. നമുക്ക് അത് ഒരേ ശബ്ദത്തോടെ, ഒരേ മനസോടെ ലോകത്തോട് വിളിച്ചു പറയാമെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
പി. രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ കാണണം രാജ്യത്തിൻ്റെ അഭിമാനമായ
വിക്രാന്ത്. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചത് കേരളത്തിലാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാം. ഇന്ത്യയുടെ വ്യവസായോൽപ്പാദനത്തിലെ ചരിത്ര സന്ദർഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ വിശേഷിപ്പിക്കുകയുണ്ടായി. കൊച്ചിൻ ഷിപ്പ് യാർഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിർമ്മിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളായത്. അതിൽ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കോൺട്രാക്ട് തൊഴിലാളികളുമുണ്ട്'. സ്ഥിരം തൊഴിലാളികൾക്ക് സി ഐ ടി യുവും ഐഎൻടിയുസി യും ബിഎംഎസ്സും ഉൾപ്പെടെയുള്ള യൂണിയനുകളുണ്ട്. കോൺട്രാക്ട് തൊഴിലാളികൾ സി ഐ ടി യു യൂണിയനിലാണ്. എല്ലാ തൊഴിലാളി യൂണിയനുകളുടെ നേതാക്കളും അഭിമാനത്തോടെ അതിഥികളെ സ്വീകരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഒരു സെക്കൻ്റ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ നിതാന്ത ജാഗ്രത പുലർത്തി. മാനേജ്മെൻറും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു.
ഇതു കൂടാതെ നൂറോളം എം എസ് എം ഇ യുണിറ്റുകൾ നിർമ്മാണത്തിൽ കൈകോർത്തു. ഈ സ്ഥാപനങ്ങളിലൂടെ ആയിരകണക്കിന് തൊഴിലാളികൾ പണിയെടുത്തു. നമ്മുടെ സമ്പദ്ഘടനയെ ഇത് ചലിപ്പിച്ചു.
ചില ഒറ്റപ്പെട്ട തെറ്റായ പ്രവണതകൾ തൊഴിൽ അന്തരീക്ഷത്തിൽ കേരളത്തിൽ കണ്ടെന്നു വരാം. അവയെ ശക്തമായി വിമർശിക്കാം. നാടിൻ്റെ പൊതുതാൽപര്യം മുൻനിർത്തി അവ തിരുത്താൻ ശക്തമായി ഇടപ്പെടണം.
എന്നാൽ, അതോടൊപ്പം ഇതു കൂടി നാട് അറിയണം. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വിക്രാന്തിൻ്റെ നിർമ്മാണം വ്യക്തമാക്കുന്നു . നമുക്ക് അത് ഒരേ ശബ്ദത്തോടെ, ഒരേ മനസ്സോടെ ലോകത്തോട് വിളിച്ചു പറയാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |