SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.43 PM IST

തെരുവുനായകളെ പിടികൂടാം, വന്ധ്യംകരിക്കാം, പണവുമുണ്ട് ഷെൽട്ടറിന് ഇടംതരുമോ...?

dog

കോഴിക്കോട്: തെരുവുനായകൾക്ക് എല്ലാ പഞ്ചായത്തിലും ഷൽട്ടറൊരുക്കുമെന്ന പദ്ധതി സർക്കാർ പ്രഖ്യാപിക്കുമ്പോൾ എവിടെ സ്ഥലം കിട്ടുമെന്ന ചോദ്യവുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. വരും ദിവസങ്ങളിൽ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനുഭവിക്കുന്ന പ്രധാന പ്രശ്‌നവും ഇതായിരിക്കും. എവിടെ സ്ഥലം കണ്ടെത്തിയാലും തങ്ങളുടെ നാട്ടിലും ഗ്രാമത്തിലും പറ്റില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാർ രംഗത്തുവരുന്നതാണ് കഴിഞ്ഞകാല അനുഭവം. കോഴിക്കോട് കോർപ്പറേഷൻ മാസങ്ങൾക്ക് മുമ്പേ ഇത്തരമൊരു ഷെൽട്ടിറിനുള്ള ഒരുക്കം തുടങ്ങുകയും പദ്ധതിക്കായി ഫണ്ട് നീക്കിവെയ്ക്കുകയും ചെയ്തിട്ടും ഫണ്ട് ലാപ്‌സാവുകയല്ലാതെ സ്ഥലം കണ്ടെത്താനായില്ലെന്നതാണ് വാസ്തവം.
ജനവാസം കുറഞ്ഞ മേഖലകൾ കോഴിക്കോട് കോർപ്പറേഷനിൽ കുറവാണ്. കുറച്ചെങ്കിലും പറ്റാവുന്ന സ്ഥലം കണ്ടെത്തിയാൽ നാട്ടുകർ എതിർപ്പുമായി വരും. അല്ലെങ്കിൽ ചില സംഘടനകൾ. വന്ധ്യംകരിച്ച നായകൾ അപകടകാരികളല്ല. അവയെ കൊല്ലാതെ സംരക്ഷിക്കാനൊരു കേന്ദ്രം അന്വേഷിക്കുമ്പോൾ അതിന് രാഷ്ട്രീയവും മതവും എല്ലാം ഒഴിവാക്കി ജനം സഹകരിച്ചാലേ ഇത്തരം പദ്ധതികൾ ശരിയായവിധം നടപ്പിലാക്കാനാവൂ എന്ന് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.ജയശ്രീ പറയുന്നു.
തെരുവുനായകളുടെ അക്രമവും ശല്യവും എല്ലാം യാഥാർത്ഥ്യമാണ്. പക്ഷെ പരിഹാരം കാണാൻ ജനങ്ങളും സഹകരിക്കണം. കഴിഞ്ഞ രണ്ടുവർഷമായി ഒരു ഡോഗ് പാർക്കെന്ന സംവിധാനത്തിനായി കോഴിക്കോട് കോർപ്പറേഷൻ ഓടിനടക്കുന്നു. വലിയരീതിയിൽ ആൾപാർപ്പില്ലാത്തിടത്ത്, അമ്പത് സെന്റ് സ്ഥലത്ത് പദ്ധതി നടപ്പിലാക്കാനായിരുന്നു ആലോചന. കല്ലായിപ്പുഴയുടെ തീരത്തടക്കം സ്ഥലംനോക്കി. പക്ഷെ ആളുകൾ സമ്മതിക്കുന്നില്ല. എന്ത് പദ്ധതി വരുമ്പോഴും അതിനെ എതിർക്കാൻ ഒരുവിഭാഗം രംഗത്ത് വരുമ്പോൾ ഭരണ സംവിധാനത്തിനും ജനപ്രതിനിധികൾക്കും എന്ത് ചെയ്യാനാവുമെന്ന് അധികൃതർ ചോദിക്കുന്നു.

പാഴായിപ്പോയ ഡോഗ്പാർക്ക് ഫണ്ട്

ഡോഗ്പാർക്കായിരുന്നു കോഴിക്കോട് കോർപറേഷന്റെ പദ്ധതി. കോർപറേഷന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിക്കുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം പാർപ്പിക്കാനൊരിടം. അതിനുള്ള ഭക്ഷണവും മറ്റ് പരിചരണങ്ങളുമെല്ലാം ഏറ്റെടുക്കുന്നതടക്കം ഫണ്ടും വകയിരുത്തി. പക്ഷെ സ്ഥലം നോക്കി നടന്നപ്പോൾ ഓരോയിടത്തും ഞങ്ങളുടെ നാട്ടിൽ പറ്റില്ലെന്ന നിലപാടുമായി ജനവും ചില സംഘടനകളുമെത്തി. രണ്ട് മാലിന്യസംസ്‌കരണ പ്ലാന്റിനോട് തന്നെ ജനങ്ങളുടെ മനോഭാവം അറിയാമല്ലോ. നായകളും മാലിന്യങ്ങളുമൊന്നും പാടില്ല. പക്ഷെ അതിന്റെ പ്ലാന്റുകളും ഷെഡുകളുമൊന്നും തങ്ങളുടെ നാട്ടിൽ പാടില്ല. ഈ മനോഭാവം മാറിയേ മതിയാവൂ എന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.ജയശ്രീ പറഞ്ഞു.
സർക്കാർ നിർദ്ദേശിച്ചപ്രകാരം എല്ലാ പഞ്ചായത്തിലും കോർപറേഷനുകളിലും ഷെൽട്ടർ എന്ന സംവിധാനം തങ്ങളും ഗൗരവാമായിട്ടെടുക്കുന്നു. പക്ഷെ ഒരു ഷെൽട്ടർ പണിയാൻ ജനം അനുവദിക്കണമെന്ന് മാത്രം. നിലവിൽ കോർപറേഷനുകീഴിലെ പൂളാടികുന്നിലുള്ള എ.ബി.സി സെന്ററിൽ ദിവസം 20 നായകളെ വന്ധ്യംകരിക്കുന്നുണ്ട്. ആ നടപടികൾ തുടരുകയാണ്. വന്ധ്യംകരിച്ചുവിട്ട നായകൾ പ്രസിവിച്ചു തുടങ്ങിയ പ്രചരണങ്ങൾ മാധ്യമങ്ങളും അവസാനിപ്പിക്കണം. അതുപോലെ തെരുവുനായകളെ ദത്തെടുക്കുന്ന പദ്ധതികളും വളർത്തുനായകൾക്ക് ലൈസൻസ് നൽകുന്ന പദ്ധതിയും തുടരുന്നുണ്ടെന്നും ജയശ്രീ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.