തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെയും പി.എസ്.സി അൺ അഡ്വൈസ്‌ഡ് ലിസ്റ്റിൽ നിന്നുള്ള ഡ്രൈവർമാരെയും 'സ്വിഫ്ടി"ൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 'ചിന്ത" വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ദിവസ വേതനക്കാരായിരുന്ന 6,337 ജീവനക്കാരെയാണ് പല ഘട്ടങ്ങളായി 2020ൽ ഒഴിവാക്കിയത്.
സ്ഥിരം മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ പുനർവിന്യസിച്ച് മുൻ താത്കാലിക ജീവനക്കാരെ യാത്രാ ഫ്യൂവൽസിലും സ്വിഫ്ട് ഡേ മെയിന്റനൻസിലും ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. റിസർവേഷൻ, കൺസെഷൻ എന്നിവ സംയോജിപ്പിച്ച് ഫ്രണ്ട് ഓഫീസ് ഡെസ്‌കിൽ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെയും നിയമിക്കും. ടിക്കറ്റ്- കാഷ് വിഭാഗത്തിലും ആവശ്യാനുസരണം നിയമനം നടത്തും.
സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ അടുത്ത മാസം ഒന്നിന് ആരംഭിക്കും. പരിഷ്‌കാരങ്ങൾ നടപ്പാക്കിയാൽ 600 മുതൽ 800 വരെ ബസ്സുകൾ കൂടുതലായി ഓപ്പറേറ്റ് ചെയ്ത് 20 മുതൽ 25 കോടി രൂപ വരെ പ്രതിമാസം അധിക വരുമാനം നേടാമെന്നും 'കെ.എസ്.ആർ.ടി.സി.യുടെ പ്രതിസന്ധി മറികടക്കാൻ" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്.
മാനേജ്മെന്റിന് വിമർശനം
2021-22ൽ 2,076 കോടി രൂപ സർക്കാർ സഹായം നൽകിയിട്ടും ശമ്പളം പോലും കൃത്യമായി നൽകാൻ കഴിയാതെ വരുന്നത് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയാണ്. 2016നു ശേഷം ആകെ 7,454.02 കോടി രൂപ നൽകിയിട്ടുണ്ട്. സുഗമമായ പ്രവർത്തനത്തിനായി ജീവനക്കാരും ഉദ്യോഗസ്ഥരും കർശന നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
വാഗ്ദാനങ്ങൾ
സിംഗിൾ ഡ്യൂട്ടിയിൽ ഓവർടൈം അലവൻസ് അതത് മാസത്തെ ശമ്പളത്തോടൊപ്പം. ഇൻസെന്റീവും നൽകും
സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്ക് കളക്ഷന്റെ 2 ശതമാനം ഇൻസെന്റീവ് (റിസർവേഷൻ ഒഴികെ). സിറ്റി സർക്കുലർ സർവീസുകളിൽ 4500 രൂപയ്ക്കു മുകളിലുള്ള കളക്ഷന്റെ 2 ശതമാനം ഇൻസെന്റീവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |