തിരുവനന്തപുരം : പ്രിയവർഗിസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ പറയുന്നത് അസംബന്ധമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് ഗവർണർ സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേഴ്സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ, മുഖ്യമന്ത്രി അറിയാതെ ചാൻസലർ നിയമിക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയില്ലെന്നും അനധികൃത നിയമനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നൽകിയത്. ഗവർണർ പറഞ്ഞതിൽപ്പരം അസംബന്ധം ആർക്കും പറയാൻ കഴിയില്ല. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ, പിശക് ചെയ്തവർ അനുഭവിക്കുകയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അപേക്ഷിക്കാൻ കഴിയില്ല എന്ന് പറയാൻ ആർക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നത് എന്ന് നാട് കാണുന്നുണ്ട്. അവരവർക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നിൽക്കുക ആയിരുന്നു ഇതുവരെ. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ ധരിച്ചത് . സർവകലാശാലകളിൽ പോസ്റ്റർ പതിക്കുന്നതിനെ വരെ ഗവർണർ വിമർശിക്കുന്നു. പോസ്റ്റർ രാജ് ഭവനിൽ ആണോ കൊണ്ട് പോകേണ്ടത് ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |