മലപ്പുറം: കുട്ടികളുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ കേൾക്കാനും അതിൽ നടപടിയെടുത്ത് കരുതൽ നൽകാനും 1000 സ്‌കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസലർമാരെ നിയമിക്കാനുള്ള ശുപാർശയിൽ ഇതുവരെ നടപടിയായില്ല. വനിതാ ശിശുവികസന വകുപ്പിന്റെ ശുപാർശയാണ് ഫണ്ടിന്റെ കുറവ് ചൂണ്ടിക്കാട്ടി അദ്ധ്യയനവർഷത്തിന്റെ നാലാം മാസത്തിലും പരിഗണിക്കാത്തത്.
സ്‌കൂളുകളിലെ കൗൺസലിംഗിലാണ് ജനുവരി മുതൽ മേയ് വരെ 803 കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവങ്ങളിലേറെയും പുറത്തുവന്നത്. മാർച്ചിൽ കാസർകോട്ടെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർത്ഥികൾ പീഡനം വെളിപ്പെടുത്തിയിരുന്നു. നിലവിൽ 1,012 ഹൈസ്‌കൂൾ, ഹയർസെക്കൻഡറികളിൽ കൗൺസലർമാരെ നിയമിച്ചിട്ടുണ്ട്. കൗൺസലർമാരില്ലാത്ത സ്‌കൂളുകളിൽ നല്ലൊരു പങ്കും എയ്ഡഡാണ്. ശിശുവികസന വകുപ്പ് മുഖേനയുള്ള താത്കാലിക നിയമനമായതിനാൽ മാനേജുമെന്റുകൾക്കും താത്പര്യമില്ല.
പലവിധ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ട കുട്ടികൾ മാനസിക വൈകല്യങ്ങളിലേക്കും സ്വഭാവദൂഷ്യങ്ങളിലേക്കും വഴുതിപ്പോകാതിരിക്കാൻ ഈ കൗൺസലിംഗ് സഹായിക്കും. മാനസിക സംഘർഷം, ലഹരി ഉപയോഗം, ശാരീരിക ചൂഷണം, പഠനവൈകല്യം, ശ്രദ്ധക്കുറവ്, വ്യക്തിത്വ വികസനം തുടങ്ങിയവയിലാണ് കൗൺസലിംഗ്.
മാസത്തിലൊരിക്കൽ ഗ്രൂപ്പ് കൗൺസലിംഗും ശനിയാഴ്‌ചകളിൽ അംഗൻവാടികൾ കേന്ദ്രീകരിച്ച് കൗമാരക്കാർക്കുള്ള ക്ലാസും നടത്തും. 2008ൽ കേന്ദ്രസർക്കാർ പദ്ധതി പ്രകാരം 163 സ്‌കൂളുകളിൽ ഹെൽത്ത് കൗൺസലിംഗ് തുടങ്ങി. 2010ൽ ഈ പദ്ധതി കേന്ദ്രം നിറുത്തിയെങ്കിലും സംസ്ഥാനം തുടർന്നു. മാസം 24,000 രൂപയാണ് കൗൺസലർമാർക്കുള്ള ഓണറേറിയം. എം.എസ്.ഡബ്ല്യു, എം.എ സൈക്കോളജി, ശിശുസംരക്ഷണ മേഖലയിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
ലൈംഗിക പീഡനങ്ങളടക്കം പുറത്തറിയാൻ സ്‌കൂളുകളിൽ കൗൺസലർമാരുടെ സേവനം സഹായിക്കും.
ജോയിന്റ് ഡയറക്ടർ, സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |