തൃശൂർ: ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക എന്നതല്ലാതെ പുതുതായി ഒന്നും പറഞ്ഞിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെ.കെ.രാഗേഷിനെ കുറിച്ച് ഗവർണർ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്.
കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ആരോപണത്തിന് സർക്കാർ മറുപടി നൽകിയതാണ്.
കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര കോൺഗ്രസ് നടക്കുമ്പോൾ കെ.കെ.രാഗേഷ് എം.പിയാണ്. ക്ഷണിക്കപ്പെട്ട അതിഥിയുമായിരുന്നു. പൊലീസിനെ അദ്ദേഹം തടഞ്ഞുവെന്നത് അസംബന്ധമാണ്. ഒരു പ്രശ്‌നമുണ്ടാവുമ്പോൾ പരിഹരിക്കാനാണ് രാഗേഷ് ശ്രമിച്ചത്. തങ്ങൾ ഗവർണറെ ബഹുമാനിക്കുന്ന കൂട്ടത്തിലാണ്. പക്ഷേ, ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കുമ്പോഴാണ് ആ ബഹുമാനം ലഭിക്കുക.
ആർ.എസ്.എസും ബി.ജെ.പിയുമൊന്നും ഇവിടെയില്ലാത്തതിനാൽ ആ സംഘടനകളെ പ്രതിപക്ഷമെന്ന് പറയാനാവില്ല. ഒരു പാർട്ടി എന്ന നിലയിൽ അവർ ഏൽപ്പിച്ച ചുമതലയും ഉത്തരവാദിത്തവും ഗവർണർ ഏറ്റെടുത്തതാവും. ആർ.എസ്.എസിന്റെ വക്താവാണ് താനെന്ന് പറയുന്ന ഗവർണറെ കുറിച്ച് എന്ത് പറയാനാണ്. അത് മാദ്ധ്യമങ്ങൾ പറയട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |