കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ടു. ഇന്ന് പുലർച്ചെ 3.55ന് നെടുമ്പാശ്ശേരിയിൽ നിന്നുമാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. നോർവേയിലാണ് ആദ്യം എത്തുക. ഇവിടെ നിന്നും ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവിടങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും സന്ദർശനം നടത്തും. പിണറായിയെ മന്ത്രിമാരും അനുഗമിക്കുന്നുണ്ട്. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദു റഹിമാൻ എന്നിവരാണ് നോർവേയിൽ എത്തുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് ഇംഗ്ലണ്ടിലും, വെയിൽസിലും സന്ദർശനം നടത്തും.
മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായാണ് സംഘം പ്രധാനമായും നോർവേ സന്ദർശിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഇവിടെ സ്വീകരിക്കുന്ന രീതികൾ മനസിലാക്കും. ആരോഗ്യ മേഖലയെ കുറിച്ച് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം വെയ്ൽസിലെത്തുന്നത്. ലണ്ടനിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗവും നടത്തും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിനായി ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളുമായി ധാരണപത്രത്തിൽ ഒപ്പു വയ്ക്കും.
ഈ മാസം പതിമൂന്ന് വരെയാവും മുഖ്യമന്ത്രിയുടെ പുന:ക്രമീകരിച്ച വിദേശ പര്യടനം. ഒക്ടോബർ രണ്ടിന് ഫിൻലാൻഡ് സന്ദർശനത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം അദ്ദേഹം യാത്ര മാറ്റിവച്ചത്. തുടർന്ന് കോടിയേരിയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹം കണ്ണൂരിലേയ്ക്ക് മടങ്ങി. മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര മുതൽ ഇന്നലെ പയ്യാമ്പലം കടപ്പുറത്ത് നടന്ന സംസ്‌കാര ചടങ്ങുവരെ ആദ്യാവസാനം അദ്ദേഹം പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |