കുന്നത്തൂർ: ഇരയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച പോക്സോ കേസ് പ്രതി ഇരയുടെ സഹോദരനെയും ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു.ശൂരനാട് പടിഞ്ഞാറ്റക്കിഴക്ക് വാഴപ്പള്ളി വീട്ടിൽ ദിലീപിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.ഇരയുടെ പിതാവിന്റെ സഹോദരി നടത്തുന്ന ലോട്ടറി കട എല്ലാ ദിവസവും രാവിലെ തുറക്കുന്നത് സഹോദരനാണ്. ഇത് മനസിലാക്കിയ ദിലീപ് ഇരുമ്പ് ലോട്ടറി തട്ടിൽ വൈദ്യുതി കണക്ഷൻ നൽകുകയായിരുന്നു.
അടുത്ത വീട്ടിലെ പമ്പ് സെറ്റിന്റെ വൈദ്യുതി കേബിൾ മുറിച്ചെടുത്താണ് വൈദ്യുതി കമ്പിയിൽ നിന്ന് കണക്ഷൻ നൽകിയത്.ഇരയുടെ സഹോദരൻ ഇന്നലെ കട തുറക്കാനെത്തിയപ്പോൾ ലോട്ടറി തട്ടിൽ നിന്ന് ഷോക്കേറ്റു.തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈദ്യുതി പോസ്റ്റിൽ നിന്ന് വയർ ബന്ധിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് തെളിവുകൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ കടയുടെ അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ പരിസരത്ത് നിന്ന് കേബിളിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ടെറസിൽ ഒളിച്ചിരുന്ന ദിലീപിനെ പിടികൂടിയത്.
രണ്ട് മാസം മുമ്പാണ് ദിലീപ് ഇരയുടെ മാതാപിതാക്കളെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.ഈ കേസിൽ ദിലീപിനായി തെരച്ചിൽ നടക്കുന്നതിനിടെയാണ് രഹസ്യമായെത്തി സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.രണ്ടുവർഷം മുമ്പാണ് ദിലീപ് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.ഈ കേസിൽ ഇപ്പോൾ വിചാരണ നടക്കുകയാണ്. ഇരയെ ഭയപ്പെടുത്താനാണ് അച്ഛനമ്മമാരെയും സഹോദരനെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |