SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.52 PM IST

72ാം വയസിൽ മോഡലിംഗിലേയ്ക്ക്, മകന്റെ ഡിസൈനുകൾ ലോകത്തിന് പരിചയപ്പെടുത്തുന്ന അമ്മ

ramani

സാരികളിലെ സ്വന്തം ഡിസൈൻ സ്വന്തം അമ്മയിലൂടെ ലോകത്തെ അറിയിക്കുകയാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഫാഷൻ ഡിസൈനർ രാജീവ് പീതാംബരൻ. പുതിയ ഡിസൈൻ പരിചയപ്പെടുത്താൻ താരമൂല്യമുള്ള സെലിബ്രിറ്റികൾ വേണമെന്ന കാഴ്ചപ്പാടിനെ തകിടംമറിച്ചാണ് രാജീവ് അമ്മ രമണിയെ മോഡലാക്കിയത്. ചെറുപ്പക്കാരികൾ വിലസുന്ന ഫാഷൻ ലോകത്ത് എഴുപത്തിരണ്ടുകാരിയായ അമ്മയെ മകൻ അങ്ങനെ താരമാക്കി.

23-ാം വയസിൽ ഉപരിപഠനത്തിനുശേഷം പല കമ്പനികൾക്കും ഡിസൈനർമാർക്കും സിനിമാ വസ്ത്രാലങ്കാര വിദഗ്ദ്ധർക്കുമൊപ്പം ജോലി ചെയ്ത രാജീവ് കൊവിഡിനു തൊട്ടുമുൻപ് 2018ലാണ് ഫാഷൻ ഡിസൈനിംഗിൽ സ്വതന്ത്ര പ്രവർത്തനം തുടങ്ങിയത്. സാരികൾക്ക് മോഡലായി അമ്മ മതിയെന്ന് അന്നേ തീരുമാനിച്ചു. 2012ൽ അച്ഛൻ പീതാംബരന്റെ മരണശേഷം ഇരുവരും കൊച്ചിയിലേക്ക് താമസം മാറ്റിയിരുന്നു.

രാജീവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് ലൈക്കിന്റെ പെരുമഴയായിരുന്നു ലഭിച്ചത്. മറ്റ് വസ്ത്രങ്ങളും അമ്മയെ അണിയിച്ച് പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് രാജീവ്. ഓൺലൈനിലൂടെയും ഫാഷൻ സ്റ്റോറുകളിലൂടെയുമാണ് വില്പന.

അമ്മ സിനിമയിലും
മോഡലായി തിളങ്ങിയ രമണി​ ട്രാൻസ്, ഭൂതകാലം എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മണിരത്‌നം സിനിമകൾക്ക് വസ്ത്രാലങ്കാരമൊരുക്കുന്ന ഏകലകാനിയുടെ അസോസിയേറ്റായി തിളങ്ങിയ രാജീവ് ,പ്രശസ്ത നാടകകൃത്ത് പ്രൊഫ. ചന്ദ്രദാസന്റെ മലയാള നാടകത്തിനും സനൽ അമന്റെ 'ദ ലൗവർ' എന്ന ഇംഗ്ലീഷ് നാടകത്തിനും വസ്ത്രങ്ങളൊരുക്കി. മുംബയ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത രാജീവ് സിനിമകളുടെയും നാടകങ്ങളുടെയും വസ്ത്രാലങ്കാര രംഗത്ത് സജീവമായിരുന്നു.

പരുത്തി മാത്രം
പോച്ചംപിള്ളി കൈത്തറി, കാലാ കോട്ടൺ തുടങ്ങിയവയിലാണ് ഡിസൈനുകളൊരുക്കുക. ഇവ തയ്യാറാക്കി തെലങ്കാനയിലെ പോച്ചംപിള്ളി വസ്ത്ര നിർമ്മാണശാലയിലേക്ക് അയച്ചുകൊടുക്കും. അവർ വസ്ത്രം തയ്യാറാക്കി അയയ്ക്കും. 1,000 മുതൽ 6,000 വരെയാണ് വില.

സൈനോടൈപ്പ് വിദഗ്ദ്ധൻ
തുണിയിൽ ഡിസൈനുകൾ ഒരുക്കുന്ന സൈനോടൈപ്പ് പ്രിന്റിംഗ് രീതിയിലും രാജീവ് മിടുക്കനാണ്. ഡാർക്ക് റൂമും സൂര്യപ്രകാശവുമുപയോഗിച്ചുള്ള പ്രിന്റിംഗ് രീതിയാണിത്. വിദേശത്താണ് ഇതിന് വേരോട്ടം കൂടുതൽ.

പഴയ മാതൃകകൾ തിരുത്തപ്പെടണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് അമ്മയെ മോഡലാക്കാൻ ഉറച്ച തീരുമാനമെടുത്തതെന്ന് രാജീവ് പീതാംബരൻ പറയുന്നു. മകന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന് അതിരില്ലെന്നാണ് അമ്മ രമണിയുടെ അഭിപ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMANI, RAJEEV PITHAMBARAN, MODELLING, MOTHER, FATHER SON, FASHION, DESIGNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY