തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ച് സ്കൂൾ വിദ്യാർത്ഥികളടക്കം 9 പേർ മരിച്ച അപകടത്തിന്റെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തേടി. ഹൈദരാബാദിലുള്ള അദ്ദേഹം മന്ത്രി എം.ബി രാജേഷിനെ വിളിച്ചാണ് വിവരങ്ങൾ തേടിയത്. ''ദാരുണമായ ഈ അപകടം ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ ബന്ധുക്കളോട് അനുശോചനം അറിയിക്കുന്നു. ഈ ദു:ഖം അതിജീവിക്കാനുള്ള കരുത്ത് ദൈവം നൽകട്ടെ''- ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
അപകടം ഞെട്ടിക്കുന്നത് : മുഖ്യമന്ത്രി
തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടം ആരെയും ഞെട്ടിക്കുന്നതാണെന്നും റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നതോടൊപ്പം മന്ത്രിമാരും ആശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശ്വസിപ്പിക്കാൻ മന്ത്രിമാരും
തൃശൂർ: വടക്കഞ്ചേരി അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയവരെ ആശ്വസിപ്പിച്ചും വിദഗ്ദ്ധ ചികിത്സാ സൗകര്യം നൽകാൻ ആവശ്യമായ നിർദ്ദേശങ്ങളുമായി മന്ത്രിമാർ. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എം.ബി. രാജേഷ്, മുഹമ്മദ് റിയാസ് എന്നിവരാണ് മുളങ്കുന്നത്തുകാവ് മെഡി. കോളേജ് ആശുപത്രിയിലെത്തിയത്. അപകടവിവരം അറിഞ്ഞ് ആദ്യമെത്തിയത് മന്ത്രി കെ. രാധാകൃഷ്ണനായിരുന്നു. പുലർച്ചെ തന്നെ അദ്ദേഹം ആശുപത്രിയിലെത്തി. പിന്നാലെ മന്ത്രി എം.ബി. രാജേഷും സ്ഥലത്തെത്തി മണിക്കൂറുകളോളം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സയും നൽകണമെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു. രാവിലെ ഒമ്പതിന് മന്ത്രി മുഹമ്മദ് റിയാസും ആശുപത്രിയിലെത്തി പരിക്കേറ്റവരെക്കണ്ടു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും എത്തിയിരുന്നു. ഇന്നലെ എം.ബി. രാജേഷിന്റെ പൊതുപരിപാടികൾ മാറ്റിവച്ചു. അതേസമയം വാഹനാപകടത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നടപടികൾ സ്വീകരിച്ചതായി എം.ബി.രാജേഷ് അറിയിച്ചു. അപകടകാരണത്തെക്കുറിച്ച് സർക്കാർ അന്വേഷണവും ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |