മുംബയ് : ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകത്ത് മുംബയ് - ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ മുൻഭാഗം പോത്തുകളുമായി കൂട്ടിയിടിച്ച് തകർന്നിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11:15 ഓടെ അഹമ്മദാബാദിനടുത്തു വച്ചാണ് സംഭവമുണ്ടായത്. എന്നാൽ 24 മണിക്കൂറിനകം തകർന്ന വന്ദേ ഭാരതിന്റെ മുൻഭാഗം മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. മുംബയ് സെൻട്രൽ ഡിപ്പോയിൽ വച്ചാണ് ട്രെയിനിന്റെ കേടായ മുൻഭാഗം മാറ്റി പുതിയൊരെണ്ണം ഘടിപ്പിച്ചത്.
'കന്നുകാലി ആക്രമണത്തിൽ ട്രെയിനിന്റെ ഡ്രൈവർ കോച്ചിന്റെ മൂക്ക് ഭാഗത്തെ കോൺ കവറും മൗണ്ടിംഗ് ബ്രാക്കറ്റുകളും കേടായി. എന്നാൽ ട്രെയിനിന്റെ സുപ്രധാന ഭാഗങ്ങൾക്ക് കേടുപാടുകളുണ്ടായില്ല. കേടായ നോസ് കോൺ മുംബയ് സെൻട്രലിലെ കോച്ച് കെയർ സെന്ററിൽ മാറ്റിസ്ഥാപിച്ചു'. പശ്ചിമ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു.
ഫൈബർ റൈൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആർപി) കൊണ്ടാണ് ഈ ഭാഗം നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ സംഭവിച്ചതുപോലെയുള്ള അപകടങ്ങളുണ്ടായാൽ ട്രെയിനിന്റെ പ്രവർത്തന ഭാഗങ്ങളെ ബാധിക്കാതെ ആഘാതം ആഗിരണം ചെയ്യുന്നതിനാണ് കനം കുറഞ്ഞ എഫ്ആർപി കൊണ്ട് മുൻഭാഗം പൊതിയുന്നത്. ഇത് അതിവേഗം മാറ്റി സ്ഥാപിക്കാനാവും. ഇത്തരത്തിലുള്ള അപകടങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് ആവശ്യത്തിന് സ്‌പെയർ പാർട്സുകൾ മുംബയിൽ സൂക്ഷിച്ചിട്ടുമുണ്ട്.
അഹമ്മദാബാദിലെ വത്വയ്ക്കും മണിനഗർ പ്രദേശങ്ങൾക്കും ഇടയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. തുടർന്ന് മുൻവശത്തെ പാനൽ ഇല്ലാതെയാണ് ട്രെയിൻ ഗാന്ധിനഗർ ക്യാപിറ്റൽ സ്റ്റേഷനിലേക്കും തിരികെ മുംബയ് സെൻട്രലിലേക്കും സർവീസ് നടത്തിയത്. ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച സെമിഹൈ സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത്. ഈ സീരീസിലെ മൂന്നാമത്തെ ട്രെയിനാണ് സെപ്തംബർ 30 ന് ഗാന്ധിനഗറിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |