SignIn
Kerala Kaumudi Online
Friday, 26 April 2024 2.20 PM IST

വിഴിഞ്ഞം സമരം: റോഡ് ഉപരോധങ്ങളിൽ തലസ്ഥാനം കുരുങ്ങി, 70 പേരുടെ വിമാനയാത്ര മുടങ്ങി

chackai

ആംബുലൻസുകളും തടഞ്ഞു

പൊലീസ് നോക്കുകുത്തിയായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം സൃഷ്ടിക്കുന്ന ആഘാതങ്ങൾക്കെതിരെ തിരുവനന്തപുരത്ത് എട്ടിടങ്ങളിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധത്തിൽ ഇന്നലെ ഗതാഗതം സ്തംഭിച്ചു, ജനം വലഞ്ഞു. ഉപരോധം വൈകിട്ടുവരെ തുടർന്നു.

ചില കേന്ദ്രങ്ങളിൽ ആംബുലൻസുകളും തടഞ്ഞു. പൊലീസ് നോക്കുകുത്തിയായി.

ദേശീയ പാതയിലടക്കം നടത്തിയ ഉപരോധത്തിൽ ഗതാഗതം താറുമാറായി. എഴുപതു പേരുടെ വിമാനയാത്ര മുടങ്ങി. നിരവധി വിദ്യാർത്ഥികൾക്ക് ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് എത്താനായില്ല. സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോയ വിദ്യാർത്ഥികളും ഓഫീസുകളിലേക്ക് പോയ ജീവനക്കാരും മണിക്കൂറുകൾ വഴിയിൽ കുരുങ്ങി. വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടതോടെ ഇടറോഡുകളും കുരുക്കിലായി.

ആറ്റിങ്ങൽ, കഴക്കൂട്ടം, വിഴിഞ്ഞം, പൂവാർ, പൊഴിയൂർ- ഉച്ചക്കട, ചാക്ക, തിരുവല്ലം, സ്റ്റേഷൻ കടവ് എന്നിവിടങ്ങളിൽ രാവിലെ എട്ടരമുതൽ വൈകിട്ട് മൂന്നുവരെയായിരുന്നു ഉപരോധം. വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ റോഡിനു കുറുകെ നിറുത്തിയിട്ടായിരുന്നു സമരം. വിഴിഞ്ഞം ജംഗ്ഷൻ, മുല്ലൂർ എന്നിവിടങ്ങളിലെ ഉപരോധം കളക്ടർ നിരോധിച്ചിരുന്നെങ്കിലും സമരക്കാർ എത്തി. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും ഇടവകകളിലെ വികാരിമാരും കന്യാസ്ത്രീകളും ഉപരോധങ്ങളിൽ പങ്കെടുത്തു.

കഴക്കൂട്ടം- കോവളം ബൈപ്പാസിൽ സർവീസ് റോഡിലടക്കം വാഹനങ്ങൾ തടഞ്ഞു. ചാക്കയിൽ പ്രധാന ജംഗ്ഷനിലും ഫ്ലൈഓവറിലും സമരക്കാർ നിറഞ്ഞു. പൂവാറിലും പൊഴിയൂരിലും സമാനസ്ഥിതിയായിരുന്നു. യാത്രക്കാർക്കുനേരെ സമരക്കാരിൽ ചിലർ ആക്രോശിച്ചു.

ചാക്കയിൽ വിമാനത്താവളത്തിലേക്കുള്ള റോഡിനു കുറുകെ സമരക്കാർ വല കെട്ടിയതാണ് എയർപോർട്ട് യാത്രക്കാരെ വലച്ചത്. ചിലർ വാഹനമുപേക്ഷിച്ച് ലഗേജുകളുമായി വിമാനത്താവളത്തിലേക്ക് ഓടുകയായിരുന്നു. വി.എസ്.എസ്.സിയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു.

സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ച് സമര സമിതി കൺവീനറും അതിരൂപത വികാരി ജനറലുമായ മോൺ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. നാളെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ കലാസാംസ്‌കാരിക കൂട്ടായ്മയും നടത്തും.

കേരളകൗമുദി

ഫോട്ടോഗ്രാഫർമാരെ

കൈയ്യേറ്റം ചെയ്തു

വാഹനയാത്രക്കാർക്കെതിരെ സമരക്കാർ നടത്തിയ അതിക്രമം ചിത്രീകരിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്കെതിരെ അതിക്രമം ഉണ്ടായി. കേരളകൗമുദി ഫോട്ടോഗ്രാഫർമാരായ വിഷ്ണു സാബു, വിഷ്ണു പ്രസാദ് എന്നിവരെ കൈയ്യേറ്റം ചെയ്തു. മുളയാണി തറച്ച വടികളുമായാണ് സമരത്തിനെത്തിയ ചിലർ നിലയുറപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM STRIKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.