കൊല്ലം: അപകടം തളർത്തി കിടക്കയിലായെങ്കിലും തോറ്റുകൊടുക്കാതെ അക്ഷരങ്ങളെ കൂടെക്കൂട്ടി ജീവിതം തിരിച്ചുപിടിച്ച് അൻപത്തിരണ്ടുകാരൻ ഡിൻഷ. കിടക്കയിൽ കിടന്ന് ഡിൻഷ എഴുതിക്കൂട്ടിയ പുസ്തകങ്ങളാണ് ഈ കുടുംബത്തിന്റെ ജീവിതതാളം വീണ്ടെടുത്തത്.
2012 ജനുവരി 24ന് ബൈക്കിൽ പോകുമ്പോൾ എതിരെ വന്ന ടിപ്പർ ലോറി ഇടിച്ചാണ് ഇടമൺ 34 ഗുരുകുലത്തിൽ പാരലൽ കോളേജ് അദ്ധ്യാപകനായിരുന്ന ഡിൻഷയുടെ ജീവിതം തകർന്നത്. മൂന്നുവർഷത്തോളം അബോധാവസ്ഥയിൽ. മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങുമ്പോൾ പക്ഷാഘാതത്താൽ ശരീരം തളർന്നു. നാല് തവണ ഹൃദയാഘാതം. പതിനാറോളം സർജറികൾ. ആശുപത്രി ചെലവും മക്കളുടെ പഠനവും കൂടിയായപ്പോൾ കുടുംബം വല്ലാതെ പതറി. മിച്ചമുണ്ടായിരുന്ന 11 സെന്റ് ഭൂമി വിറ്റു. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഭാര്യ സിന്ധു തൊഴിലുറപ്പ് ജോലിക്ക് പോയി കുടുംബം പോറ്റി.
ഇംഗ്ളീഷിൽ ബിരുദാനന്തര ബിരുദമുള്ള ഡിൻഷയ്ക്ക് തോൽക്കാൻ മനസില്ലായിരുന്നു. ചെറുപ്പത്തിൽ ചങ്ങാത്തം കൂടിയ പുസ്തകങ്ങളെ കൂട്ടുപിടിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. അഞ്ചുവർഷം കൊണ്ട് സാധാരണക്കാർക്ക് വേഗത്തിൽ ഇംഗ്ളീഷ് ഭാഷ പഠിക്കാൻ സഹായകമായ ഇംഗ്ളീഷ് കമ്പാനിയൻ എന്ന പുസ്തകം പുറത്തിറക്കി. 500 രൂപയായിരുന്നു വില. പതിനായിരത്തോളം കോപ്പികൾ വിറ്റുപോയി. ഒരുവർഷം കൊണ്ട് പുസ്തകത്തിന്റെ അഞ്ച് എഡിഷനുകൾ പുറത്തിറക്കി.
ഇതിനിടെ മക്കൾ ട്യൂഷനെടുത്തും ചെറിയ ജോലികൾക്ക് പോയും കുടുംബത്തിന് താങ്ങായി. മകൻ അലൻ എം.ബി.എ പഠനം പൂർത്തിയാക്കി. മകൾ അലീന കൊല്ലം എസ്.എൻ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
തോൽക്കാത്ത മനസ് താങ്ങായി
ഡിൻഷ പറഞ്ഞുകൊടുക്കുന്നത് ഭാര്യയോ മക്കളോ കുറിച്ചെടുക്കും. ഇതുവരെ ഏഴോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ മിഷന്റെ പ്രഥമ സുഗതകുമാരി പുരസ്‌കാരം, നവോത്ഥാന സർഗവേദിയുടെ സംസ്ഥാന സാഹിത്യ പുരസ്‌കാരം, സർഗപ്രതിഭാ പുരസ്‌കാരം, ശ്രേഷ്ഠഭാഷ മലയാളം പുരസ്‌കാരം, വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കുട്ടികളുടെ സിനിമ ചെയ്തതിന് സ്‌പെഷ്യൽ ജൂറി പരാമർശം എന്നീ അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കുട്ടിക്കാലം മുതലുള്ള വായനാശീലമാണ് വിധി തളർത്തിയപ്പോൾ താങ്ങായത്. നിരന്തര ചികിത്സയ്ക്കൊടുവിൽ ഇപ്പോൾ പരസഹായത്തോടെ ചെറുതായി നടക്കാനും എഴുതാനും കഴിയും.
ഡിൻഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |