സേതുവിന്റെ കഥാജീവിതത്തെ തീർത്ഥാടനത്തോട് ഉപമിച്ചത് പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരാണ്. സ്വയം നടക്കുമ്പോൾ തെളിയുന്നതാണ് തന്റെ വഴിയെന്നും മറ്റെല്ലാം അന്യന്റേതാണെന്നും വിശ്വസിച്ച എഴുത്തുകാരനാണ് സേതു. മലയാളിയുടെ ആത്മാവിൽ നിന്ന് മുറിച്ചു മാറ്റാനാകാത്ത കഥയുടെ മഹാപ്രപഞ്ചം സൃഷ്ടിച്ച പ്രിയപ്പെട്ട എഴുത്തുകാരൻ.
എൺപതാമത്തെ വയസ്സിൽ ആ സർഗാത്മക ജീവിതത്തിന്റെ തീർത്ഥാടകവിശുദ്ധി തേടി ഇതാ സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരവുമെത്തി.
സേതുവിന്റെ മാസ്റ്റർ പീസ് നോവലായ പാണ്ഡവപുരത്തിലെ ദേവി എന്ന കഥാപാത്രസൃഷ്ടിക്ക് പ്രേരകശക്തി മഹാഭാരതത്തിലെ പാഞ്ചാലിയാണ്. ദേവിയെ പാഞ്ചാലിയുമായി ചേർത്തു നിറുത്തുമ്പോഴാണ് പാണ്ഡവപുരം എന്ന ശീർഷകം പോലും മികവുറ്റ അർത്ഥകൽപ്പനയായി മാറുന്നത്.
ചെറുകഥയിലും നോവലിലും സ്വന്തമായി വഴിയും ഇടവും കണ്ടെത്തിയ സേതു ഒരിക്കലും ആരോടും വിധേയത്വം പുലർത്തിയിരുന്നില്ല. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ, എസ്.ബി.ടി ഡയറക്ടർ, നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുമ്പോഴും ഈ നില തന്നെ തുടർന്നു. പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറയും. അതുകൊണ്ടു തന്നെ ഇരുളിലും വെളിച്ചത്തിലും ശത്രുക്കളുമുണ്ടായി.
1967 മുതൽ ഇന്ത്യയ്ക്കകത്തും പുറത്തും അലച്ചിലായിരുന്നു.
സേതു ആദ്യ കഥയായ ദാഹിക്കുന്ന ഭൂമി എഴുതുന്നത് ബീഹാറിലെ കൊടിയ വരൾച്ച കണ്ട് മനംനൊന്താണ്. വേദന, സഹാനുഭൂതി, ആർദ്രത തുടങ്ങിയ വികാരങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം പിറന്നത്. നന്മ നിറഞ്ഞ സാധാരണ മനുഷ്യരെയാണ് സേതുവിന്റെ കഥകളിൽ നമുക്ക് കണ്ടെത്താനാവുന്നത്. ഒരുപക്ഷേ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദുരിതജീവിതങ്ങൾ സേതു മറ്റാരും കാണാത്ത കൺവഴിയിലൂടെ കാണും. ആ കാഴ്ചകൾ സേതുവിന്റെ വരികളിലൂടെ വായനക്കാരന്റെ ഹൃദയത്തിൽ വന്ന് മുട്ടും.
ബീഹാറിൽ കുടിവെള്ളത്തിനായി മൈലുകൾ നീളുന്ന സ്ത്രീകളുടെ നീണ്ടനിര. ആ രാത്രികളിൽ സേതുവിന് ഉറങ്ങാനായില്ല. എഴുതിയാലേ അസ്വസ്ഥതയ്ക്ക് അറുതിവരൂ എന്നു തിരിച്ചറിഞ്ഞപ്പോഴാണ് എഴുതാൻ തുടങ്ങിയത്. അങ്ങനെ ആദ്യ കഥ പിറന്നു, ദാഹിക്കുന്ന ഭൂമി!
എഴുത്താണ് തട്ടകമെന്ന് ബോദ്ധ്യമായത് ഡൽഹിയിൽ വച്ചാണ്. അക്ഷരമണമുള്ള എഴുത്തുകാരെ പരിചയപ്പെടുന്നതും സൗഹൃദം തുടങ്ങുന്നതും അവിടെ വച്ചാണ്. അവരിൽ പലരും ശരീരപ്രകൃതി കൊണ്ട് ഏതാണ്ട് തന്നെപ്പോലുള്ളവരാണെന്ന് കണ്ടപ്പോൾ സേതുവിന് ആശ്വാസമായി.
വെള്ളിയാഴ്ചകളിൽ ഡൽഹി കൊണാട്ട് പ്ളേയ്സിലെ കവിയരങ്ങുകളിലും കഥാചർച്ചകളിലും സേതു പതുക്കെ കാഴ്ചക്കാരനും പങ്കാളിയുമായി. പിന്നീട് അതു കഥാലോകത്തേക്കുള്ള ചുവടുവയ്പ്പായി.
അക്കങ്ങളും അക്ഷരങ്ങളും
സേതുവിന്റെ ഔദ്യോഗിക ജീവിതം അക്കങ്ങളുടെ നടുവിലായിരുന്നു. അവിടെ നിന്നാണ് അക്ഷരങ്ങളുടെ വിശാലലോകത്തേക്ക് അദ്ദേഹം തന്നിലെ മഹാപ്രതിഭയെ വഴിനടത്തിയത്. എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ ബാങ്കിന്റെ ലോകം സേതു സ്വിച്ച് ഓഫ് ചെയ്യും. ബാങ്കിലേക്ക് ചുവട് വയ്ക്കുമ്പോൾ അവിടെ എഴുത്തില്ല, എഴുത്തുകാരനില്ല. അവിടെ ബാങ്ക് ഉദ്യോഗസ്ഥൻ മാത്രമായ എ. സേതുമാധവൻ.
സ്ഥാനമാനങ്ങളും പ്രശസ്തിയും മാത്രമാണ് ഇപ്പോൾ എഴുത്തുകാരുടെ ലക്ഷ്യമെന്ന് സേതു കരുതുന്നു. പലപ്പോഴും അവർ പ്രതികരിക്കാൻ ബോധപൂർവം മറന്നു പോകുന്നതിൽ സേതുവിന് കടുത്ത പ്രതിഷേധമുണ്ട്. ഏത് സാഹചര്യവുമായും ഇണങ്ങിയും കോംപ്രമൈസ് ചെയ്തും ജീവിക്കുകയാണ് അവർ. താനടങ്ങുന്ന എഴുത്തുകാരുടെ അവസ്ഥയാണിത്. സാമൂഹ്യാവസ്ഥകളോട് കലഹിക്കുമ്പോഴാണല്ലോ മികച്ച സൃഷ്ടികളുണ്ടാകുന്നത്. സ്വാർത്ഥതയാണ് പുതിയ മനുഷ്യന്റെ മുഖമുദ്ര. പരിസ്ഥിതി സ്നേഹം കടലാസിൽ മാത്രം. പ്രകൃതിയെ വെല്ലുവിളിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നത്.
കുടുംബം
ആലുവ കടുങ്ങല്ലൂരിൽ പ്രശസ്ത ശിൽപ്പി എം.വി. ദേവൻ രൂപകൽപ്പന ചെയ്ത വീട്ടിലാണ് സേതു താമസിക്കുന്നത്. രാജലക്ഷ്മിയാണ് ഭാര്യ. ഷാർജയിൽ ധനകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ അനിൽ, യു. എസിൽ ഐ.ടി ഉദ്യോഗസ്ഥനായ രാജേഷ് എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |