തിരുവനന്തപുരം: സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് സസ്പെൻഷനിലായിരുന്ന കെ.പി.സി.സി മുൻ സെക്രട്ടറിയും തലസ്ഥാന ജില്ലയിലെ എ ഗ്രൂപ്പ് പ്രമുഖനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന എം.എ. ലത്തീഫിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. സസ്പെൻഷൻ കാലാവധി അവസാനിക്കാറായ വേളയിലാണ് പുറത്താക്കൽ. കഴിഞ്ഞ ദിവസം ചിറയിൻകീഴിൽ ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചുവെന്ന പരാതിയാണ് പെട്ടെന്നുള്ള പുറത്താക്കലിനു കാരണം.
തലസ്ഥാനത്തെ കോൺഗ്രസിന്റെ പല സമരപരിപാടികൾക്കും ചുക്കാൻ പിടിച്ചിരുന്ന ലത്തീഫിനെ ഒരു വർഷം മുമ്പാണ് സസ്പെൻഡ് ചെയ്തത്. ആദ്യം ആറു മാസത്തേക്കായിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടിയാണ് സസ്പെൻഷൻ തുടർന്നത്. സമീപകാലത്തായി സസ്പെൻഷൻ അവസാനിപ്പിച്ച് തിരിച്ചെടുക്കാനുള്ള നീക്കമുണ്ടായിരുന്നു. മർദ്ദനസംഭവത്തോടെയാണ് ആ സാദ്ധ്യത അടഞ്ഞത്. നേരത്തേ ലത്തീഫിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് മർദ്ദിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിജസ്ഥിതി പരിശോധിച്ചാണ് നടപടിയെടുത്തത്.
ലത്തീഫ് പറഞ്ഞത്
ബി.ജെ.പിക്ക് കുഴലൂത്ത് നടത്തുന്ന കെ.പി.സി.സി നേതൃത്വം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരെയെല്ലാം കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണെന്ന് ലത്തീഫ് ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ചേർന്ന് കോൺഗ്രസിനെ ബി.ജെ.പി പാളയത്തിലേക്ക് കൊണ്ടുപോവുകയാണ്. മതേതര പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാനാണ് തീരുമാനമെന്നും ലത്തീഫ് പറഞ്ഞു.
അസഭ്യം പറഞ്ഞു, പുറത്തായി
''കെ.പി.സി.സി നേതൃത്വത്തെയും പ്രതിപക്ഷനേതാവിനെയും അസഭ്യം പറയുകയും കോൺഗ്രസ് പ്രവർത്തകരെ ഉപദ്രവിക്കുകയും ചെയ്യുന്നതു സംബന്ധിച്ച പരാതികൾ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ നിന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്നും ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്
ലത്തീഫിനെ പുറത്താക്കിയത്."
- ടി.യു. രാധാകൃഷ്ണൻ, കെ.പി.സി.സി ജനറൽസെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |