തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് സമാന്തര പ്രവർത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിനെയും വി ഡി സതീശൻ ശക്തമായ ഭാഷയിൽ വിമർശിച്ചു.
'എല്ലാ നേതാക്കൾക്കും പാർട്ടിയിൽ സ്പേസുണ്ട്. കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട വച്ചുപൊറുപ്പിക്കില്ല. കേരളത്തിലെ കോൺഗ്രസ് ഒരു ടീമായാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ മുഖ്യമന്ത്രി പരിഹാസ്യരാക്കി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെയാണ്. പാർട്ടി തന്നെ അന്വേഷണ ഏജൻസിയാകുന്ന പരിഹാസ്യമായ നിലയാണ്. ഈ പോക്ക് പോയാൽ സംസ്ഥാന സർക്കാരിന് പെൻഷൻ പോലും കൊടുക്കാൻ കഴിയില്ല. ദുർചെലവ് നിയന്ത്രിക്കാൻ ധനവകുപ്പിന് സാധിക്കുന്നില്ല. പണമില്ലാതെ സർക്കാരിന്റെ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. സാമ്പത്തിക മാനേജ്മെന്റിൽ സർക്കാർ ദയനീയമായി തോറ്റു. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തിന് സർക്കാർ പിടിച്ചിരിക്കുകയാണ്.'
' കോൺഗ്രസ് നേതാക്കൾ കൊള്ളരുതാത്തവരാണെന്ന് മാദ്ധ്യമങ്ങൾക്ക് വിമർശിക്കാം. ഊതിവീർപ്പിച്ചാൽ പൊട്ടുന്ന ബലൂണുകളല്ല സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ എംപിയായ ശശി തരൂർ പങ്കെടുത്തോയെന്നത് മാദ്ധ്യമങ്ങൾ പരിശോധിക്കൂ. മാദ്ധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു. കെ സുധാകരന്റെ ഇല്ലാത്ത കത്ത് മാദ്ധ്യമങ്ങൾ കൊണ്ടുവന്ന് സംസ്ഥാനത്തെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണ്.'- വിഡി സതീശൻ പറഞ്ഞു. ഘടകക്ഷി നേതാക്കൾക്ക് കോൺഗ്രസ് നേതാക്കളോട് ഹൃദയ ബന്ധമാണുള്ളതെന്നും പാണക്കാട്ടെ ശശി തരൂരിന്റെ സന്ദർശനത്തിന് കിട്ടിയ സ്വീകരണത്തോട് വിഡി സതീശൻ പ്രതികരിച്ചു.
അതേസമയം, പാണക്കാട് സന്ദർശനം സാധാരണ കാര്യമാണെന്നും വിഡി സതീശന്റെ താക്കീതിൽ പ്രതികരിക്കാനില്ലെന്നുമാണ് ശശി തരൂർ പ്രതികരിച്ചത്. കോൺഗ്രസിലെ ഘടകകക്ഷികളെ ഒന്നിപ്പിക്കാനാണ് ശ്രമം. പുതിയ ഗ്രൂപ്പുണ്ടാക്കില്ല. പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് നടത്തുന്നത്. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് തന്റെ ലക്ഷ്യമെന്നും ശശി തരൂർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |