തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്‌നം ചർച്ച ചെയ്യുന്നതിന് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്‌ടറേറ്റിൽ നടന്ന യോഗം തീരുമാനം എടുക്കാനാകാതെ പിരിഞ്ഞു. പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. അതേ സമയം സമരസമിതി ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല. ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാ പാർട്ടികളും അപലപിച്ചപ്പോൾ സമരസമിതി ഇത് പൊലീസ് നടപടിയോടുളള സ്വാഭാവിക പ്രതികരണമാണെന്നാണ് പ്രതികരിച്ചത്.
ആക്രമണം അനുവദിക്കാനാവില്ലെന്ന് സർക്കാർ സമരസമിതിയെ അറിയിച്ചു. സർവകക്ഷിയോഗത്തിന്റെ സ്‌പിരിറ്റ് സമരസമിതി ഉൾക്കൊളളുമെന്നാണ് പ്രതീക്ഷയെന്ന് യോഗശേഷം മന്ത്രി പ്രതികരിച്ചു. എന്നാൽ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സർവകക്ഷിയോഗത്തിന്റെ ഫലം എന്താണെന്ന് അറിയില്ലെന്നാണ് മോൺ. യൂജീൻ പെരേര പ്രതികരിച്ചത്. സംഭവത്തെ യോഗത്തിൽ പങ്കെടുത്തവരെല്ലാം അപലപിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചു. സമരം അവസാനിക്കുമോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വിഴിഞ്ഞം പ്രക്ഷോഭത്തിൽ സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് എം അദ്ധ്യക്ഷൻ ജോസ് കെ.മാണി പ്രതികരിച്ചു. അക്രമസംഭവങ്ങൾ ആസൂത്രിതമെന്ന് കരുതാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രശ്‌നത്തിന് വേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |