കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ സംരക്ഷിച്ച് സംസ്ഥാന സർക്കാർ. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് താൻ കത്തയച്ചിട്ടില്ലെന്നും പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയർ മൊഴി നൽകിയതായി സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ പ്രതികരണം.
കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. അതിനാൽ കേസ് അന്വേഷിക്കാനുള്ള സമയം ക്രൈെബ്രാഞ്ചിന് അനുവദിക്കണം. വ്യാജരേഖ ചമച്ചത് ഉൾപ്പെടെയുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് പോവുകയാണ്. അതിനിടയിൽ കോടതി ഇടപെടലോ അന്വേഷണ ഏജൻസിയെ മാറ്റുകയോ ചെയ്യരുതെന്നും സർക്കാർ പറഞ്ഞു. മേയർ സ്ഥലത്തില്ലാത്ത സമയത്താണ് കത്ത് തയാറാക്കപ്പെട്ടതെന്നും സർക്കാർ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്.
കേസിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് വാർഡ് മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ഹർജി നൽകിയത്. ഇത്തരത്തിൽ പരാതി നൽകിയ ഉടൻ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ജസ്റ്റിസ് കെ ബാബുവാണ് വാദം കേട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |