കേരളത്തിന്റെ ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്തെ 15 വേദികളിലായി ആരംഭിക്കുകയാണ്. മേളയിൽ നിർബന്ധമായും പ്രേക്ഷകർ കണ്ടിരിക്കേണ്ട ചില ചിത്രങ്ങളെക്കുറിച്ചു പറയുകയാണ് ചലച്ചിത്രോത്സവത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായ ദീപികാ സുശീലൻ
അഭയാർത്ഥി ജീവിതത്തെ ആസ്പദമാക്കി ബെൽജിയൻ ചലച്ചിത്ര ഇതിഹാസങ്ങളായ ദാർദീൻ സഹോദരങ്ങളെടുത്ത ഏറ്റവും പുതിയ ചിത്രം തോറി ആൻഡ് ലോകിതയുടെ ഇന്ത്യയിലെ പ്രഥമ പ്രദർശനത്തോടെയാണ് കേരളത്തിന്റെ ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവം (ഐ.എഫ്,എഫ്.കെ) ഇക്കുറി ആരംഭിക്കുന്നത്. 74 രാജ്യങ്ങളിൽ നിന്നായി 184 ചിത്രങ്ങൾ. ഇത്തവണത്തെ ചലച്ചിത്ര മേള മികച്ച ചിത്രങ്ങളാൽ സമ്പന്നമാകുമെന്ന് എനിക്കുറപ്പുണ്ട്. വിഖ്യാത ചലച്ചിത്രകാരൻമാർക്കായി സമർപ്പിച്ചിട്ടുള്ള പ്രത്യേക വിഭാഗം ഈ മേളയുടെ സവിശേഷതയാകും . ദാർദീൻ ബ്രദേഴ്സിനു പുറമെ ഫത്തി അകിൻ, ഹിരോകാസു കൊറീദ, ക്രിസ്റ്റ്യൻ മൊംഗ്യു ,ബഹ്മാൻ ഗൊബാദി എന്നീ മാസ്റ്റർമാരുടെ ചിത്രങ്ങൾ കാണാൻ ഇതിലൂടെ അവസരമുണ്ടാകും. നിശബ്ദ ചിത്രങ്ങൾക്കൊപ്പം ലൈവായി സംഗീതവും അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി എടുത്തു പറയേണ്ടതാണ്. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റിന്റെ നേതൃത്വത്തിലാണ് ഇത്.അമ്പതാമത് ഇഫി ഗോവയിൽ ഞാനിത് ഇന്ത്യയിലാദ്യമായി ക്യുറേറ്റ് ചെയ്തിരുന്നു. എഫ്.ഡബ്ള്യു .മുർനൗവിന്റെ റെട്രോയും ഇതോടൊപ്പമുണ്ടാകും.സെർബിയയിൽ നിന്നുള്ള ആറു ചിത്രങ്ങളാണ് കൺട്രി ഫോക്കസിലുണ്ടാവുക.സെർബിയൻ ചലച്ചിത്ര ഇതിഹാസം എമിർ കുസ്റ്റൂറിക്കയുടെ ചിത്രങ്ങളുടെ റെട്രോയുമുണ്ടാകും.അദ്ദേഹത്തിന്റെ അണ്ടർഗ്രൗണ്ട് , പ്രോമിസ് മീ ദിസ് എന്നീ ചിത്രങ്ങൾ 35 എം.എമ്മിലാണ് കാണിക്കുന്നത്. എഫ്.ഡബ്ള്യു.മുർനൗയുടെ യും അലഹാൻഡ്രോ ജോഡോറോവ്സ്ക്കി ,ബേലാ താർ എന്നിവരുടെയും റെട്രോകൾ മിസ് ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.ഏറ്റവും സന്തോഷമുള്ള കാര്യം വിഖ്യാത ഹംഗേറിയൻ ചലച്ചിത്രകാരനായ ബേലാ താറിനാണ് ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡെന്നതാണ്.അദ്ദേഹത്തെ ഇവിടെ കൊണ്ടുവരാൻ കഴിയുന്നതിൽ അഭിമാനമുണ്ട്.
78 ചിത്രങ്ങളുമായി വേൾഡ് സിനിമാ വിഭാഗം മേളയുടെ മുഖ്യ ആകർഷണമാകും.വൈവിദ്ധ്യമാണ് ആ വിഭാഗത്തിന്റെ പ്രത്യേകത. അതിൽ മികച്ച ചില ചിത്രങ്ങളുടെ പട്ടികയാണ് ചുവടെ.
ദീപികാസ് ചോയ്സ്
1. ടോറി ആൻഡ് ലോകിത സംവിധാനം -ദാർദീൻ ബ്രദേഴ്സ് (കാനിൽ വാർഷിക പുരസ്കാരം നേടിയ ചിത്രം) (ബെൽജിയം )
2. ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് -( ഗോവ ഇഫിയിൽ ഇക്കുറി സുവർണ മയൂരവും മികച്ച നടിക്കുള്ള പുരസ്കാരവും നേടിയ ചിത്രം. )സംവിധാനം -വാലന്റീനമൊറേൽ (കോസ്റ്റാറിക്ക)
3. ബോയ് ഫ്രം ഹെവൻ-സംവിധാനം തരേക് സലേ (ഈജിപ്ത്)
4. ദി ബ്ളൂ കഫ്ത്താൻ - സംവിധാനം മറിയം തൗസാനി (മൊറോക്കോ)
5. കോർസേജ് -സംവിധാനം മരിയ ക്രൂറ്റ്സർ -കാനിൽ അൺ സേർട്ടൻ റിഗാർഡ് വിഭാഗത്തിൽ പ്രഥമ പ്രദർശനം (ആസ്ട്രിയ,ലക്സംബർഗ്)
6. ലെയ്ലാ ബ്രദേഴ്സ് -സംവിധാനം സയിദ് റോസ്തായി (ഇറാൻ)
7. റൂൾ 34 -സംവിധാനം ജൂലിയ മുറാത് -ലൊകാർണോ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലെപ്പേഡ് കരസ്ഥമാക്കിയ ചിത്രം (ബ്രസീൽ)
8. ദി ലോർഡ് ഓഫ് ദി ആന്റ്സ്-സംവിധാനം ഗിയാനി അമേലിയോ (ഇറ്റലി)
9. മൈ നെയ്ബർ അഡോൾഫ് -സംവിധാനംലിയോൺ പ്രുഡോവ്സ്ക്കി (ഇസ്രായേൽ)
10.പ്രിസൺ 77-സംവിധാനം ആൽബർട്ടോ റോഡ്രിഗ്സ് (സ്പെയിൻ)
11. ഹർക്കാ-സംവിധാനം ലോട്ഫി നാഥൻ (ടുണീഷ്യ)
12.നൈറ്റ് സൈറൺ-സംവിധാനം തെരേസ നിവോടോവ (സ്ളോവാക്യ)
13. എ റൂം ഓഫ് മൈ ഓൺ-സംവിധാനംലോസെബ് സോസോ ബിലാഡ്സെ (ജോർജിയ)
14.അൺറൂലി -സംവിധാനം മാലോ റേയ്മാൻ(ഡെൻമാർക്ക്)
15.പിയാഫെ- സംവിധാനം ആൻ ഓറെൻ (ജർമ്മനി
അനുഭവ സമ്പത്തുമായി ആർട്ടിസ്റ്റിക് ഡയറക്ടർ
ബീനാ പോളിനു പകരം ഐ.എഫ്.എഫ്.കെ.യുടെ ആർട്ടിസ്റ്റിക് ഡയറക്ടറായി വന്ന ദീപിക സുശീലൻ ഫിലിം പ്രോഗ്രാമിംഗ് ,ഫിലിം ഫെസ്റ്റിവൽ മാനേജ്മെന്റ്, ക്യുറേഷൻ തുടങ്ങി ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിൽ ഒരു വ്യാഴവട്ടക്കാലത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്.ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഇഫി) ഇന്റർനാഷണൽ പ്രോഗ്രാം ഹെഡ്ഡായി ചേരുന്നതിനു മുമ്പ് ഏഴര വർഷം ഐ.എഫ്.എഫ്.കെയിൽ പ്രവർത്തിച്ചിരുന്നു.2019ൽഇഫിയുടെ ജൂബിലി വർഷത്തിൽ ഫെസ്റ്റിവൽ ആസൂത്രണം ചെയ്ത് വിജയിപ്പിച്ചതിൽ നേതൃത്വപരമായ ചുമതല വഹിച്ചു.
പന്ത്രണ്ട് വർഷത്തെ പ്രവർത്തനത്തിനിടെ ഇഫിയ്ക്കും ഐ.എഫ്.എഫ്.കെയ്ക്കും പുറമെ ഡർബൻ (ദക്ഷിണാഫ്രിക്ക)ഫിലിം ഫെസ്റ്റിവൽ അടക്കം ഇരുപതോളം അന്തർദ്ദേശീയ ചലച്ചിത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.
അനവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ജൂറിയായും പ്രവർത്തിച്ചു.ബീന വിരമിച്ചതിനെ തുടർന്ന് വീണ്ടും ഐ.എഫ്.എഫ്.കെയിലെത്തി. തിരുവനന്തപുരം സ്വദേശിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |