തിരുവനന്തപുരം: തിരുവനന്തപുരം ഏറെ നാളായി കാത്തിരുന്ന കഴക്കൂട്ടം എലവേറ്റഡ് ഹൈവേ താത്ക്കാലികമായാണ് തുറന്നത് എന്ന് വിവരം. സർവീസ് റോഡുകളുടെ പണി പുരോഗമിക്കുന്നതിനാലാണ് ആകാശപാത പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. സർവീസ് റോഡിന്റെ പണി പൂർത്തിയായാൽ ഉടനെ തന്നെ വീണ്ടും അടച്ചിടും.
നിലവിൽ നടന്ന് വരുന്ന സർവീസ് റോഡുകളുടെ ടാറിംഗ് വരും ദിവസങ്ങളിൽ പൂർത്തിയാക്കും അതോടെ മേൽപ്പാലം വീണ്ടും അടച്ചിടും. കൂടാതെ മേൽപ്പാലത്തിന്റെ സുരക്ഷാ ഓഡിറ്റിംഗും പുരോഗമിക്കുകയാണ്. എല്ലാ പ്രവർത്തനങ്ങളും കഴിഞ്ഞ് ഭാരമുള്ല വാഹനങ്ങൾ അടക്കം കയറ്റി പരിശോധിച്ച് ഉദ്ഘാടനത്തിന് ശേഷമേ പിന്നീട് പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് കൊടുക്കുകയുള്ളു.
2.71 കിലോമീറ്റർ നീളത്തിൽ 200 കോടി ചിലവിൽ ദേശീയ പാത അതോറിറ്റി നിർമിച്ച ആകാശപാത, ദേശീയപാത 66ലെ കഴക്കൂട്ടം -മുക്കോല റീച്ചിന്റെ ഭാഗമാണ്. സംസ്ഥാനത്തിലെ ഏറ്റവും വലിയ നാല് വരി ആകാശപ്പാതയുടെ രണ്ട് വശങ്ങളിലും 7.5 മീറ്ററിൽ സർവീസ് റോഡുകളുണ്ട്. നിർമാണം പൂർത്തിയായ ആകാശപാതയുടെ ഉദ്ഘാടനം പലതവണ മാറ്റിവെച്ചിരുന്നു. നേരത്തെ മൂന്ന് തവണ ഹൈവേ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അസൗകര്യം കാരണം നീട്ടുകയായിരുന്നു. ഡിസംബർ രണ്ടിന് ഉദ്ഘാടനം പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്ന് മേൽപ്പാലം തുറന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |