കോഴിക്കോട് : വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ കേരള പൊലീസും സംസ്ഥാന ആഭ്യന്തര വകുപ്പും പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾക്ക് വിഴിഞ്ഞം പദ്ധതി ആവശ്യമാണ്. എന്നാൽ പദ്ധതി നടപ്പിലാക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം. അതിൽ സർക്കാർ വീഴ്ച വരുത്തി. പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയത്. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി.
അക്രമം തടയാൻ ഇച്ഛാശക്തിയില്ലെന്ന് സർക്കാർ തെളിയിച്ചിരിക്കുകയാണ്. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ വിയോജിപ്പില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞത് അതിന്റെ തെളിവാണ്.
ഭരണം നടത്താൻ ഇച്ഛാശക്തിയില്ലാത്ത സർക്കാർ രാജിവെയ്ക്കണം.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ മൊഴിമാറ്റത്തിലൂടെ അത് വഴിമാറി. ആർ.എസ്.എസ് പ്രവർത്തകരെ പ്രതിയാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം ഇല്ലാതായി. സർക്കാരിന്റെ ഉപകരണം മാത്രമായി ക്രൈംബ്രാഞ്ച് മാറുകയാണ്. അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി പ്രതിയോഗികളെ വേട്ടയാടാനും പാർട്ടി താത്പര്യങ്ങൾ സംരക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്രസേനയാണ് ഒറ്റമൂലിയെന്ന
അഭിപ്രായമില്ല: പി.രാജീവ്
തിരുവനന്തപുരം: വിഴിഞ്ഞത്തെ വിഷയങ്ങൾ പരിഹരിക്കാൻ കേന്ദ്രസനയാണ് ഒറ്റമൂലിയെന്ന അഭിപ്രായം സർക്കാരിനില്ലെന്ന് മന്ത്രി പി.രാജീവ്. തുറമുഖ നിർമ്മാണത്തിന് കേന്ദ്രസേന സംരക്ഷണം ഒരുക്കണമെന്ന ആവശ്യത്തിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. സർക്കാരിന്റെ അഭിപ്രായം കോടതിയെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി നിറുത്തിവയ്ക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ല. തീരദേശ സംരക്ഷണം നല്ല നിലയിലാണ് സർക്കാർ നിർവഹിച്ച് പോരുന്നത്. ചെല്ലാനം അതിനുദാഹരണമാണ്. വിഴിഞ്ഞത്ത് ആസൂത്രിത ആക്രമണം ഉണ്ടായിട്ടും അങ്ങേയറ്റത്തെ സംയമനത്തോടെയാണ് സർക്കാർ ഇടപെട്ടത്. മതസൗഹാർദം തകർക്കാൻ ചിലർ ശ്രമിക്കുകയാണ്. കോൺഗ്രസും ബി.ജെ.പിയും ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും. അതിനുദാഹരണമാണ് സുധാകരന്റെയും സുരേന്ദ്രന്റെയും പ്രസ്താവനകളെന്നും രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |