SignIn
Kerala Kaumudi Online
Friday, 20 September 2024 2.51 AM IST

വിഴിഞ്ഞം സമരം ലാഘവത്തോടെ കാണരുതെന്ന് പ്രതിപക്ഷ നേതാവ്, തുറമുഖം  ഉണ്ടാകണമെന്ന  സമീപനമാണ്  പ്രതിപക്ഷത്തിനെന്ന് കുഞ്ഞാലിക്കുട്ടി

Increase Font Size Decrease Font Size Print Page
v-d-satheesan

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച പുരോഗമിക്കുകയാണ്. കേരളത്തിലിന്ന് ആദിവാസികളെപ്പോലെ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയായി മാറിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചർച്ചയിൽ പറഞ്ഞു.

തീരപ്രദേശങ്ങളിൽ പട്ടിണിയാണ്. നിരവധി പ്രശ്നങ്ങളാണ് അവർ അനുഭവിക്കുന്നത്. തീരശോഷണം, കിടപ്പാടം നഷ്ടപ്പെടുന്നത്, തൊഴിൽ നഷ്ടം, മത്സ്യലഭ്യതയുടെ കുറവ് തുടങ്ങിയ അനേകം പ്രശ്നങ്ങൾ തീരദേശവാസികൾ അനുഭവിക്കുന്നു. വിഴിഞ്ഞം പദ്ധതി അതിഗുരുതരമായ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നു. ഇത്തരം യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുവേണം സർക്കാർ പദ്ധതിയെ സമീപിക്കാൻ. സ്നേഹിച്ചാൽ എന്തും തരുന്നവരാണ് മത്സ്യത്തൊഴിലാളികൾ. പുനരധിവാസമാണ് പ്രധാന പ്രശ്നം. ഇതിനുള്ള പൂർണമായ ഉത്തരവാദിത്തം സർക്കാരിനുണ്ട്. സമരം വർഗീയവിവേചനത്തിന് ഇടവരാത്ത രീതിയിൽ തീർക്കേണ്ട ഉത്തരവാദിത്തം സർക്കാരിനായിരുന്നു. എന്നാൽ സർക്കാർ അത് ചെയ്തില്ല. വിഴിഞ്ഞം സമരം ലാഘവത്തോടെ കാണരുത്. സമരം ആളിക്കത്തിക്കരുതെന്നും ജനവിഭാഗങ്ങളുടെ ഇടയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി

പ്രതിപക്ഷം വലിയ ഉത്തരവാദിത്തമാണ് കാണിച്ചിരിക്കുന്നതെന്നും തുറമുഖം ഉണ്ടാകണമെന്ന സമീപനമാണ് പ്രതിപക്ഷത്തിനെന്നും മുസ്ളീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി സഭയിൽ വ്യക്തമാക്കി. ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ മറ്റൊരു തുറമുഖമില്ല. കേന്ദ്രം കുറച്ച് ധനസഹായം നൽകണം. മറ്റ് പദ്ധതികൾക്ക് നഷ്ടപരിഹാരം നൽകിയതുപോലെ വിഴിഞ്ഞത്തും നൽകി സമരക്കാരെ സന്തോഷിപ്പിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി മുന്നോട്ടുപോകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എം വിൻസെന്റ്

അതേസമയം, വിഴിഞ്ഞം സമരക്കാരോട് സർക്കാരിന് ശത്രുതാ മനോഭാവമാണെന്ന് കോവളം എം എൽ എ എം വിൻസെന്റ് നിയമസഭയിൽ ആരോപിച്ചു. സമരം ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ചു. സമരത്തെ തുറമുഖത്ത് എത്തിച്ചതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ജുഡീഷ്യൽ അന്വേഷണം വേണം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സമരക്കാർക്കെതിരായ ആരോപണമെന്നും വിൻസെന്റ് ചോദിച്ചു. എം വിൻസെന്റ് ആണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.

രമേശ് ചെന്നിത്തല

വിഴിഞ്ഞം തുറമുഖ നിർമാണം സർക്കാ‌ർ അനിശ്ചിതമായി വൈകിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തികഞ്ഞ മതേതരവാദിയാണ് മന്ത്രി അബ്ദുറഹ്മാൻ എന്നതിൽ സംശയമില്ല. മന്ത്രിയ്ക്കെതിരായ പുരോഹിതന്റെ പരാമർശത്തെ പ്രതിപക്ഷം എതിർത്തിരുന്നു. ആര് അക്രമം നടത്തുന്നതിനോടും യോജിപ്പില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും എന്താണ് പറ്റിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

വിഷയത്തിൽ രണ്ട് മണിക്കൂറാണ് ചർച്ച നടക്കുന്നത്. വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് രാവിലെ പ്രതിപക്ഷം സഭയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഈ സമ്മേളന കാലത്ത് ആദ്യമായാണ് സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ‌ സമരസമിതിയുമായി നടത്തിയ സമവായ ചർച്ചകളിൽ ചെറിയ രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചർച്ച.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIZHINJAM PROTEST, NOTICE OF URGENT MOTION, DISCUSSION, V D SATHEESAN, KUNJALIKUTTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.