സംസ്ഥാനത്ത് ആദ്യമെന്ന് ആശുപത്രി അധികൃതർ
കൊച്ചി: ഹൃദയം തുറക്കാതെ വാൽവും മാസങ്ങൾക്കകം വൃക്കയും മാറ്റിവച്ച 67കാരൻ നാസർ പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. ഇരട്ട ശസ്ത്രക്രിയയ്ക്ക് സന്നദ്ധനായ തിരുവനന്തപുരം പള്ളിക്കൽ സ്വദേശി നാസറിന്റെ ആത്മധൈര്യം ഡോക്ടർമാരെയും വിസ്‌മയിപ്പിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
വൃക്കരോഗം മൂലം ഡയാലിസിസ് ചെയ്യുകയായിരുന്ന നാസർ ഒരുവർഷം മുമ്പാണ് മെഡിക്കൽ ട്രസ്റ്റിലെത്തിയത്. പരിശോധനയിൽ ഹൃദയത്തിന്റെ ഒരു വാൽവ് ചുരുങ്ങിയതായി കണ്ടെത്തി. പ്രായക്കൂടുതലും ഡയാലിസിസ് നടത്തുന്നതും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ അപകടകരമാക്കുമെന്ന് അറിയിച്ചെങ്കിലും നാസർ പിന്മാറിയില്ല. തുടർന്ന് ഹൃദയം തുറക്കാതെ തുടയിലെ ഞരമ്പിലൂടെ വാൽവ് കടത്തിവിട്ട് ഘടിപ്പിക്കുന്ന 'ടാവി"യിലൂടെ കഴിഞ്ഞ മാർച്ച് 31ന് വാൽവ് മാറ്റിവച്ചു.
ഹൃദയം സാധാരണഗതിയിലായതോടെ വൃക്കയും മാറ്റിവയ്ക്കണമെന്ന് നാസർ ആവശ്യപ്പെട്ടു. വൃക്കരോഗ വിദഗ്ദ്ധൻ ഡോ. മുഹമ്മദ് ഇക്ബാൽ നിരുത്സാഹപ്പെടുത്തിയെങ്കിലും നാസർ ഉറച്ചുനിന്നു. ഒക്ടോബർ 13ന് വൃക്കയും മാറ്റിവച്ചു. രണ്ടു ശസ്തക്രിയകളും ഒരാളിൽ ചെയ്യുന്നത് കേരളത്തിൽ ആദ്യമാണെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.പി.വി. ലൂയിസ് പറഞ്ഞു. ഡോ. കെ. വിനോദൻ, ഡോ. അരുണ പി. ഡോ. സച്ചിൻ ജോസഫ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
സൗദി അറേബ്യയിൽ 30 വർഷം ജോലി ചെയ്ത് തിരിച്ചെത്തിയ നാസർ പള്ളിക്കലിലെ പൊതുപ്രവർത്തകനാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്നു. ഭാര്യ: നസീഹത്തു ബീവി. രണ്ടു പെൺമക്കളുണ്ട്.
''മരിക്കുംവരെ സുഖമായി ജീവിക്കണമെന്ന ചിന്തയിലാണ് രണ്ടു ശസ്ത്രക്രിയയ്ക്കും തയ്യാറായത്. പേടിച്ച് ജീവിച്ചിട്ടെന്ത് കാര്യം? കുടുംബാംഗങ്ങൾ പിന്തുണച്ചതും ധൈര്യം നൽകി.""
കെ.ആർ. നാസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |