തിരൂർ: ആയിരക്കണക്കിന് അയ്യപ്പ ഭക്തർ എത്തുന്ന ചമ്രവട്ടം അയ്യപ്പ ക്ഷേത്രം ഇനി ശബരിമല ഇടത്താവളമാകും. ഇത് സംബന്ധിച്ച് മലബാർ ദേവസ്വം ബോർഡ് കമ്മിഷണറുടെ ഉത്തരവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. വേണുഗോപാലിന് ലഭിച്ചു.
ചമ്രവട്ടം പാലം തുറന്നതിന് ശേഷം ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വാഹനത്തിൽ പുറപ്പെടുന്നവർ ചമ്രവട്ടം ക്ഷേത്രം വഴിയാണ് ഗുരുവായൂർ പാതയിലേക്ക് കടന്ന് പോകുന്നത്. ശബരിമലയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന അയ്യപ്പഭക്തർക്ക് ഇടത്താവളമായി ചമ്രവട്ടം അയ്യപ്പക്ഷേത്ര അങ്കണത്തിൽ വിശ്രമമുറി ഒരുക്കിയിട്ടുണ്ടെങ്കിലും അതൊരു താത്കാലിക ഇടത്താവളമായിരുന്നു.
കുറ്റിപ്പുറം മല്ലൂർ ശിവ പാർവതി ക്ഷേത്രത്തോട് അനുബന്ധിച്ച് മണ്ഡലകാലങ്ങളിൽ ശബരിമല ഇടത്താവള സൗകര്യം ഒരുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ റോഡ് വികസനവുമായി ബന്ധപ്പെട്ട് സൗകര്യക്കുറവ് കാരണം ഇടത്താവളമൊരുക്കാൻ കഴിഞ്ഞിരുന്നില്ല. അതിന് പരിഹാരമായാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ ഇടത്താവളം ഒരുക്കാൻ അധികൃതർ തയ്യാറായത്. അയ്യപ്പഭക്തർക്ക് ഇടത്താവളം ഒരുക്കാത്തതിൽ പ്രതിഷേധവും ശക്തമായിരുന്നു.
ഇവിടെ എത്തുന്ന അയ്യപ്പഭക്തരുടെ പ്രശ്നങ്ങൾ മനസിലാക്കിയാണ് അക്കാര്യങ്ങൾ ദേവസ്വം മന്ത്രിയെ അറിയിച്ചത്. ഇനി ചമ്രവട്ടം ക്ഷേത്ര പരിസരത്ത് നിന്ന് ശബരിമലയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസിനുള്ള സൗകര്യം ഏർപ്പെടുത്താനുള്ള കാര്യങ്ങൾ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
- മന്ത്രി വി. അബ്ദുറഹ്മാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |