തിരുവനന്തപുരം: അഞ്ചാം തീയതി കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാത്തത് നിയമസഭയിൽ പ്രതിപക്ഷാംഗം ഉന്നയിച്ചപ്പോൾ ചോദ്യത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി മറുപടി നൽകാതെ മന്ത്രി ആന്റണി രാജു. താൻ ഇപ്പോൾ മറുപടി നൽകുന്നത് സ്വിഫ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണെന്നും കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ടല്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഉത്തരത്തിനായി പ്രത്യേകം ചോദ്യം നൽകണമെന്നും പറഞ്ഞു. ചോദ്യോത്തര വേളയിൽ എം.വിൻസെ
ന്റാണ് വിഷയം ഉന്നയിച്ചത്.
200 കോടിയിലേറെ പ്രതിമാസ വരുമാനം ഉണ്ടായിട്ടും ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകിയിട്ടില്ലെന്നും അഞ്ചിനുള്ളിൽ നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരുമാസം മാത്രമാണ് പാലിക്കപ്പെട്ടതെന്നുമാണ് വിൻസെന്റ് ചൂണ്ടിക്കാട്ടിയത്. സ്വിഫ്ടിനെ കുറിച്ചുള്ള ചോദ്യമാണെങ്കിലും ഗതാഗത മന്ത്രിയായതിനാലാണ് ശമ്പള വിഷയം ഉന്നയിച്ചതെന്ന് തുടർന്ന് ഉപചോദ്യം ഉന്നയിച്ച ഐ.സി.ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സിയും സ്വിഫ്ടും വ്യത്യസ്തമല്ലെന്നും രണ്ടിന്റെയും സി.എം.ഡി ഒരാളാണെന്നും കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാനാണ് സ്വിഫ്ട് രൂപീകരിച്ചതെന്നും മന്ത്രി ഇതിന് മറുപടി നൽകി. പിന്നീട് വയനാട് ജില്ലയിലെ ബസുകളുടെ കുറവും യാത്രാദുരിതവും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ കെ.എസ്.ആർ.ടി.സിയും സ്വിഫ്ടും രണ്ടാണെന്ന് മന്ത്രി തിരുത്തി.
10 വർഷം പൂർത്തിയാകുന്നതോടെ സ്വിഫ്ടിന്റെ ആസ്തികൾ കെ.എസ്.ആർ.ടി.സിയിൽ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമവണ്ടി ചോദിക്കുന്ന എം.എൽ.എമാർക്കെല്ലാം 30 ദിവസത്തിനുള്ളിൽ നൽകുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |