SignIn
Kerala Kaumudi Online
Saturday, 20 April 2024 9.48 AM IST

സർവകലാശാല ബില്ലിലെ മണ്ടത്തരം തിരുത്തും

bill
ചൊവ്വാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

പിശക് പുറത്തുകൊണ്ടുവന്നത് കേരളകൗമുദി

തിരുവനന്തപുരം: പ്രോ വൈസ്ചാൻസലർ (പി.വി.സി) തസ്തിക ഇല്ലാത്ത നാല് സർവകലാശാലകളിലും വൈസ്ചാൻസലറുടെ താത്കാലിക ചുമതല പി.വി.സിക്ക് നൽകണമെന്ന സർവകലാശാല ഭേദഗതി ബില്ലിലെ അബദ്ധ വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. പി.വി.സി തസ്തികയില്ലാത്ത ഫിഷറീസ്, വെറ്ററിനറി, കാർഷിക, ഡിജിറ്റൽ സർവകലാശാലകളിലും ഈ വ്യവസ്ഥ ബാധകമാക്കിയത് മണ്ടത്തരമാണെന്ന് ചൊവ്വാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ല് പിന്നീട് സബ്ജക്ട് കമ്മിറ്റി പരിഗണിച്ചപ്പോൾ ഐ.ടി, കൃഷി സെക്രട്ടറിമാരും ഈ മണ്ടത്തരം ചൂണ്ടിക്കാട്ടി. ബിൽ വീണ്ടും നിയമസഭയിലെത്തുമ്പോൾ സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി ഈ വ്യവസ്ഥ ഒഴിവാക്കാമെന്നും എല്ലാ സർവകലാശാലകളിലും വി.സിയുടെ ഒഴിവുള്ളപ്പോൾ ചാൻസലറും പ്രോചാൻസലറും കൂടിയാലോചിച്ച് വി.സി.യുടെ ചുമതല കൈമാറാനുള്ള ക്രമീകരണമൊരുക്കുമെന്ന ഭേദഗതി ഉൾപ്പെടുത്തുമെന്നും മന്ത്രി പി.രാജീവ് കമ്മിറ്റിയിൽ പറഞ്ഞു. എന്നാൽ, പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് എം.എൽ.എമാർ ഈ നിർദ്ദേശം അംഗീകരിച്ചില്ല.യോഗ്യതയുള്ള മറ്റൊരാൾക്ക് വി.സിയുടെ ചുമതല നൽകണമെന്ന ഭേദഗതി വേണമെന്ന സെക്രട്ടറിമാരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പ് പ്രത്യേകം നൽകാമെന്ന് സതീശൻ അറിയിച്ചു.

 പിന്മാറ്റം ഇങ്ങനെ

വൈസ് ചാൻസലറുടെ താത്കാലിക ചുമതല പി.വി.സിക്ക് നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്കും ഹൈക്കോടതി ഉത്തരവിനുമെതിരാണ്. വി.സിക്കൊപ്പം കാലാവധി തീരുന്ന (കോ-ടെർമിനസ്) വ്യവസ്ഥയിലാണ് പി.വി.സിയുടെ നിയമനം. ഒരു ദിവസത്തേക്കാണെങ്കിലും യോഗ്യതയില്ലാത്തവർക്ക് വി.സിയുടെ ചുമതല നൽകരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. വി.സിയുടെ ശുപാർശയിൽ സിൻഡിക്കേറ്റ് നിയമിക്കുന്ന പി.വി.സിക്ക് യു.ജി.സി നിർദ്ദേശിക്കുന്ന യോഗ്യതകളുണ്ടാവണമെന്നില്ല. ഇതുകൂടി പരിഗണിച്ചാണ് സ‌ർക്കാരിന്റെ പിന്മാറ്റം.

പുറത്താക്കാൻ?

ചാൻസലറെ പുറത്താക്കാനുള്ള വ്യവസ്ഥകളിലൊന്ന് സാന്മാർഗ്ഗിക ദൂഷ്യക്കേസിൽ കുറ്റം തെളിയിക്കപ്പെടുകയും തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുകയും വേണമെന്നാണ്. പിഴയടച്ച് കേസ് തീർക്കുകയോ ഒത്തുതീർപ്പാക്കുകയോ ചെയ്താൽ ചാൻസലറെ പുറത്താക്കാനാവില്ല. ഉന്നതപദവിയിലുള്ള ചാൻസലറെ സാന്മാർഗ്ഗിക ദൂഷ്യപരാതിയുണ്ടാവുമ്പോൾ തന്നെ പുറത്താക്കണമെന്ന് പ്രതിപക്ഷം ഭേദഗതി കൊണ്ടുവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.