കോട്ടയം. ക്രിസ്മസ് വിപണി പ്രതീക്ഷിച്ച് താറാവിനെയും കോഴികളെയും വളർത്തിയ കർഷകർക്ക് ഇരുട്ടടിയായി ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിൽ പക്ഷിപ്പനി. രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പ് കൊന്ന് സംസ്കരിക്കും.
വളർത്തുപക്ഷികൾ അസാധാരണ സാഹചര്യത്തിൽ ചാവുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രിയിൽ അറിയിക്കണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്.
ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണൽ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയേറ്റാൽ മൂന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ പക്ഷികൾ ലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള ചാവുകയും ചെയ്യും. സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം.
ആർപ്പൂക്കരയിലും തലയാഴത്തും ഇന്ന് രാവിലെ 8.30 മുതൽ പക്ഷികളെ കൊന്നു സംസ്‌കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് ടീമുകളെ ഇതിനു നിയോഗിച്ചിട്ടുണ്ട്. തലയാഴം ഗ്രാമപഞ്ചായത്തിൽ മൂന്നും ആർപ്പൂക്കരയിൽ രണ്ടും സംഘങ്ങളായി തിരിഞ്ഞായിരിക്കും ദ്രുതകർമസേനയുടെ പ്രവർത്തനം.
മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ, പൊലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.
നിരീക്ഷണ മേഖലകൾ.
കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകളും, വെച്ചൂർ, കുറുപ്പന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടി.വി.പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ, തിരുവാർപ്പ് പഞ്ചായത്തുകളുമാണ് നിരീക്ഷണത്തിലുള്ളത്.
ബാധിച്ചത് എച്ച് 5 എൻ 1.
എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5എൻ1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദേശാടനപക്ഷികൾ, കടൽപക്ഷികൾ എന്നിവയിലൂടെയാണ് ഇതു വ്യാപിക്കുന്നത്.
ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ പറയുന്നു.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തുകിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ, ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിൽപനയും കടത്തലും മൂന്നുദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |