തിരുവനന്തപുരം: യുവതിയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഒമ്പതുദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മാഹിൻകണ്ണിന്റെയും ഭാര്യ റുക്കിയയുടെയും ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായി.
പൂവച്ചൽ വേങ്ങവിളയിൽ നിന്ന് ഊരൂട്ടമ്പലം വെള്ളൂർക്കോണത്ത് വാടകയ്ക്ക് താമസിച്ചുവന്ന ദിവ്യ (വിദ്യ 21), മകൾ ഗൗരി (രണ്ടര വയസ് ) എന്നിവരെ കൊലപ്പെടുത്തുന്നതിനായി തമിഴ്നാട് അതിർത്തിയിലെ വിജനമായ കടപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോയും മാഹിൻകണ്ണിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയുടെ ആർ.സി രേഖകളും പൊലീസ് കണ്ടെത്തി. ദിവ്യയെയും കുഞ്ഞിനെയും ബൈക്കിൽ കയറ്റി കടപ്പുറത്തെത്തിച്ചെന്നായിരുന്നു ആദ്യം മാഹിൻ വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ സാക്ഷിമൊഴികളുൾപ്പെടെ കൂടുതൽ തെളിവുകളുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഓട്ടോയിലാണ് കടപ്പുറത്തേക്ക് പോയതെന്ന് മൊഴിമാറ്റിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ തമിഴ്നാട്-കേരള അതിർത്തിയിലെ സ്ഥലങ്ങളിലും പള്ളിക്കലിന് സമീപത്തെ മാഹിന്റെ ബന്ധുവായ ഐഷയുടെ വീട്ടിലും പൊലീസ് ഇയാളെ എത്തിച്ചു. പള്ളിക്കലിൽ വ്യാജപേരിൽ ജോലി ചെയ്‌ത ഹോട്ടലിന്റെ ഉടമയും മാഹിനെ തിരിച്ചറിഞ്ഞു.
ദിവ്യയുടെയും കുഞ്ഞിന്റെയും മൃതദേഹം കരയ്ക്കടിഞ്ഞശേഷം തമിഴ് പത്രങ്ങളിൽ വന്ന വാർത്തകളും പൊലീസ് നീക്കങ്ങളും മനസിലാക്കാനായി തമിഴ് പത്രങ്ങൾ വാങ്ങിയിരുന്ന ഊരമ്പിന് സമീപത്തെ തമിഴ് പ്രസിദ്ധീകരണങ്ങളുടെ വില്പനശാലയിലും മാഹിനെ പൊലീസെത്തിച്ചു. കടയുടമ മാഹിനെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം വ്യക്തമാക്കി. മാഹിന് പുറമേ കൂട്ടുപ്രതിയായ റുഖിയയുമായും അന്വേഷണസംഘം തെളിവെടുത്തു.
അന്വേഷണം വഴിതെറ്റിക്കാനും കൊലപാതകം ആത്മഹത്യയാക്കാനും റുക്കിയ മെനഞ്ഞ കള്ളക്കഥയും തെളിവെടുപ്പിൽ പൊലീസ് പൊളിച്ചടുക്കി. 2019ൽ ആത്മഹത്യചെയ്‌ത കള്ളിക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ സതീഷിന്റെ കാമുകിയും കുഞ്ഞുമാണ് ദിവ്യയും ഗൗരിയുമെന്ന് വരുത്തി ഭർത്താവിനെ കൊലപാതകത്തിൽ നിന്ന് രക്ഷിക്കാനായിരുന്നു റുക്കിയയുടെ ശ്രമം. ഇതിനായി സതീഷിന്റെ ഭാര്യയെയും സഹോദരനെയും കണ്ട് രണ്ടുതവണ മാഹിനും റുക്കിയയും പണം വാഗ്ദാനം ചെയ്‌തിരുന്നെങ്കിലും കൂട്ടുനിൽക്കില്ലെന്ന് സതീഷിന്റെ കുടുംബം വ്യക്തമാക്കിയതോടെ പദ്ധതി പാളുകയായിരുന്നു. സതീഷിന്റെ ഭാര്യയും സഹോദരനും മാഹിനെയും റുക്കിയയെയും തിരിച്ചറിഞ്ഞു. തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം ഇരുവരെയും ഇന്നലെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |