കോഴിക്കോട്: അറ്റുപോയ കൈ തിരിച്ചുകിട്ടിയതിന് ആശ്വാസത്തിലാണ് തൃശൂർ സ്വദേശി നിബിനും അന്യസംസ്ഥാന തൊഴിലാളിയായ അയ്നൂറും. കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗമാണ് തൃശൂർ ചെറുതുരുത്തി സ്വദേശി നിബിൻ (22), അസം നൗക ജില്ലയിലെ അയ്‌നൂർ (32) എന്നിവരുടെ അറ്റുപോയ കൈപ്പത്തി തുന്നിച്ചേർത്തത്.
കുടുംബ കലഹത്തിനിടെ കത്തി കൊണ്ട് വെട്ടേറ്റാണ് നിബിന്റെ വലതു കൈ അറ്റുപോയത്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് കഴിഞ്ഞ ഏഴിനാണ് കോഴിക്കോട് മെഡി.കോളേജിലേക്ക് നിബിനെ എത്തിച്ചത്. കെട്ടിട നിർമാണത്തിനിടെ കട്ടിംഗ് യന്ത്രത്തിൽ കുടുങ്ങി ഇടതുകൈ അറ്റുപോയ നിലയിൽ കഴിഞ്ഞ നവംബർ 14നാണ് അയ്‌നൂർ മെഡിക്കൽ കോളേജിൽ എത്തുന്നത്. 13 മണിക്കൂർ എടുത്താണ് നിബിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. അയ്‌നൂറിന്റെ ശസ്ത്രക്രിയയ്ക്ക് എട്ട് മണിക്കൂറെടുത്തു. കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ശസ്ത്രക്രിയ വിജയമാക്കാൻ സാധിച്ചതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപി പറഞ്ഞു. രണ്ട് മാസത്തിന് ശേഷം ഇരുവർക്കും ഫിസിയോ തെറാപ്പി ആരംഭിക്കും. സ്പർശന ശേഷി തിരികെ കിട്ടാൻ ഒന്നര വർഷം വേണ്ടി വരും.
ശസ്ത്രക്രിയയ്ക്ക് പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർമാരായ എൻ. പ്രവീൺ, അനു ആന്റോ കല്ലേരി, കുഞ്ഞുമുഹമ്മദ്, നജീബ് മുഹമ്മദ്, അക്ഷത മെനഡൽ, റോഷ് ജോ, പ്രിയ വ്രത, വരുൺ , അക്ഷയ, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരായ അബ്ദുൽ ലത്തീഫ്, എലിസബത്ത് , അസ്മ, ആതിര , ഋതുൽ , ഹസ്‌ന , വ്യാസ്, അനു , സഹല , അസ്ഥിരോഗ വിഭാഗം ഡോക്ടർമാരായ ജേക്കബ് മാത്യു, കെ. രാജു , മനു, ഖയാസ് , അക്ഷയ് എന്നിവരും സ്റ്റാഫ് നഴ്‌സുമാരായ അഭിജിത്ത്, ഷൈമ, മീര, ദിവ്യ എന്നിവരും പങ്കാളികളായി.
വാർത്താസമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത് കുമാർ, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എ.പി പ്രേംലാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |