തിരുവനന്തപുരം: സ്മാർട്ട് വൈദ്യുതി മീറ്റർ പദ്ധതി നടപ്പാക്കുന്നതിൽ രാഷ്ട്രീയ എതിർപ്പുമൂലം വിമുഖത തുടരുന്ന കേരളത്തോട് നിലപാട് കടുപ്പിച്ച കേന്ദ്ര സർക്കാർ, ചീഫ് സെക്രട്ടറി, ഊർജ സെക്രട്ടറി എന്നിവർ 22ന് ഡൽഹിയിൽ എത്തണമെന്ന് നിർദ്ദേശിച്ചു. ഇവരുമായി നടത്തുന്ന ചർച്ചയിൽ പദ്ധതി കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഗ്രാന്റുകൾ തടഞ്ഞുവച്ചും വായ്പാപരിധിയിളവ് പിൻവലിച്ചും കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും.
മറ്റ് സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കിയിട്ടും കേരളം മാറി നിൽക്കുന്നതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. കേന്ദ്രം നിർദ്ദേശിക്കുന്ന തരത്തിൽ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തിന് ഗുണകരമല്ലെന്ന് ആരോപിച്ച് കെ.എസ്.ഇ.ബിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകൾ എതിർക്കുന്നതാണ് കേരളത്തിന്റെ തടസം.
ഈ മാസം 15നകം നിലപാട് അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ സമവായത്തിലെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ചുചേർച്ച യോഗത്തിൽ കെ.എസ്.ഇ.ബിയിലെ യൂണിയനുകൾ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. അതിനാൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനം കേന്ദ്രത്തെ അറിയിക്കും. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട കേന്ദ്ര സഹായങ്ങൾ അടക്കം അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്കയുണ്ട്.
പദ്ധതിക്കുള്ള 8,200 കോടി, പ്രസരണനഷ്ടം കുറയ്ക്കാനും വിതരണ സംവിധാനം മെച്ചപ്പെടുത്താനുമുള്ള 4,000 കോടിയുടെ കേന്ദ്ര പദ്ധതി, വൈദ്യുതിരംഗത്തെ അടുത്ത അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനം ആവശ്യപ്പെട്ട 11,000 കോടിയുടെ സഹായം, സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ 0.5% വർദ്ധന വരുത്തണമെന്ന ശുപാർശ എന്നിവയുടെ കാര്യത്തിൽ കേന്ദ്ര നിലപാട് നിർണായകമാകും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന് അത് വൻ തിരിച്ചടിയാകും.
സ്മാർട്ട് മീറ്റർ
25 കോടി
കേന്ദ്രം ലക്ഷ്യമിടുന്നത്
1 കോടിയിലേറെ
വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചത്
17 കോടി
സ്ഥാപിക്കൽ നടന്നുവരുന്നത്
40 ലക്ഷം
ഉത്തർപ്രദേശിൽ
24 ലക്ഷം
ബീഹാറിൽ
യൂണിയനുകളുടെ എതിർപ്പും
സർക്കാരിന്റെ ആശങ്കയും
1. യൂണിയനുകൾ: ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ അധിക ബാദ്ധ്യതയുണ്ടാക്കും
സർക്കാർ: നിലവിലെ മീറ്ററും സൗജന്യമല്ല. സ്മാർട്ടിലേക്ക് മാറുന്നതിന് സബ്സിഡിയുണ്ട്
2.യൂണിയനുകൾ: കെ.എസ്.ഇ.ബി നേരിട്ട് സ്മാർട്ട് മീറ്റർ വാങ്ങണം
സർക്കാർ: 8,200കോടിയുടെ ബാദ്ധ്യത താങ്ങാനാവില്ല.
3. യൂണിയനുകൾ: കേന്ദ്രം പറയുന്നിടത്തുനിന്ന് മീറ്റർ വാങ്ങേണ്ട, സിഡാകിൽ നിന്നാകാം
സർക്കാർ: സിഡാകിന് സ്മാർട്ട് മീറ്റർ നിർമ്മിക്കാനറിയില്ല. ചൈനയിൽ നിന്ന് പാർട്സ് വാങ്ങി അസംബിൾ ചെയ്യുന്നത് വൻബാദ്ധ്യതയാകും.
4. യൂണിയനുകൾ: പദ്ധതി വൈകിപ്പിക്കണം.
സർക്കാർ: മറ്റ് സംസ്ഥാനങ്ങൾ ഏറെ മുന്നോട്ട് പോയി. കേരളം മാത്രം മാറിനിൽക്കുന്നത് പ്രശ്നമാകും.
'ഉദയ്' പദ്ധതി കാര്യക്ഷമമായില്ല
ഉത്തരവാദി സർക്കാരും
കെ.എസ്.ഇ.ബിയും
സി.എ.ജി.റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: കെ.എസ്.ഇ.ബിയെ ലാഭത്തിലാക്കാൻ കേന്ദ്രം കൊണ്ടുവന്ന 'ഉദയ്' എന്ന ഉജ്ജ്വൽ ഡിസ്കോം അഷ്വറൻസ് യോജന പദ്ധതി, സ്ഥാപനത്തിന് പ്രയോജനപ്പെടുംവിധം കാര്യക്ഷമമായി നടപ്പാക്കാത്തതിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡുമാണെന്ന് കംപ്ട്രോളർ ആന്റ് ഒാഡിറ്റർ ജനറലിന്റെ അഞ്ചാമത് പ്രവർത്തന ക്ഷമതാ റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. സ്ഥാപനം കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇനിയെങ്കിലും ആലോചിച്ചും നേട്ടങ്ങൾ മനസിലാക്കിയും പദ്ധതികൾ നടപ്പാക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും നിർദ്ദേശം. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ വച്ചു.
2015-16ൽ 696.96 കോടിയായിരുന്നു കെ.എസ്.ഇ.ബിയുടെ നഷ്ടം. ഇത് ഇല്ലാതാക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2020-21ൽ നഷ്ടം 1822.35 കോടിയായി. കടം, വിതരണ ചെലവ് എന്നിവ കുറയ്ക്കാനും പദ്ധതി പ്രയോജനപ്പെടുത്തിയില്ല. പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ ലക്ഷ്യമിട്ട സ്മാർട്ട്മീറ്റർ, എൽ.ഇ.ഡി ബൾബ് വിതരണം എന്നിവയും അട്ടിമറിച്ചു. കേന്ദ്ര ഗാന്റോടു കൂടിയ 1.41 കോടിയുടെ എൽ.ഇ.ഡി ബൾബ് വൻലാഭത്തിൽ വിറ്റഴിച്ച് ജനങ്ങളിൽ നിന്ന് അന്യായമായി 38.71കോടി കൂടുതൽ വാങ്ങി. യഥാസമയം റെഗുലേറ്ററി കമ്മിഷന് വരവ് ചെലവ് കണക്കുകളും താരിഫ് പരിഷ്കരണ റിപ്പോർട്ടും നൽകാതിരുന്നത് മൂലം 6778.74 കോടിയുടെ വരുമാന നഷ്ടമുണ്ടായി. വൈദ്യുതി ചാർജ് കുടിശിക 2342.36 കോടിയിലെത്തി.
സോളാർ, കാറ്റാടി പോലെ പാരമ്പര്യേതര ഉൗർജ വികസനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റിന്യൂവബിൾ പർച്ചേസ് ഒബ്ളിഗേഷൻ പാലിക്കാതിരുന്നത് മൂലം 495.95 കോടിയുടെ പിഴ ഒടുക്കേണ്ടിവന്നു. ഇതെല്ലാം നഷ്ടത്തിന്റെ ആക്കം കൂട്ടിയെന്ന് മാത്രമല്ല, ചാർജ് വർദ്ധനയായി പൊതുജനങ്ങളുടെ മേൽ എത്തുകയും ചെയ്തു.
വൈദ്യുതി വാങ്ങലിന്റെ ചെലവ് കുറയ്ക്കാൻ കഴിയാതിരുന്നതും പദ്ധതി നിരീക്ഷണത്തിന് ധനവകുപ്പിലെ ഒരു പ്രതിനിധിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാതിരുന്നതും മാനദണ്ഡങ്ങൾ നിശ്ചയിക്കാതിരുന്നതുമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലഭിച്ച പദ്ധതി വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയാത്തതിനു കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |