തൃശൂർ: പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം നൽകി ഉദ്യോഗാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള. തൃശൂർ ആർ.ഐ സെന്ററിന്റെ നേതൃത്വത്തിൽ നടന്ന മേളയിൽ പങ്കെടുത്ത 188 പേരിൽ നിന്ന് 120 പേരെ തെരഞ്ഞെടുത്തു. കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുമായി 11 കമ്പനികളിലായി 147 ഒഴിവുകളുണ്ടായിരുന്നു. 660ൽ പരം സെക്ടറുകളിലായി അപ്രന്റിസ് പരിശീലനം നേടുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുത്തവർക്ക് ലഭിക്കുക.
പഠനത്തോടൊപ്പം തന്നെ നൈപുണ്യം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നത്. പ്രവൃത്തിപരിചയം സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ഇത്തരം മേളകളിലൂടെ ഉദ്ദേശിക്കുന്നത്.
കേന്ദ്രസർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിൽ വകുപ്പും ചേർന്നാണ് മൂന്ന് മാസം കൂടുമ്പോൾ മേള നടത്തുന്നത്. എൻജിനിയറിംഗ്, നോൺ എൻജിനിയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടിയവരാണ് മേളയിൽ പങ്കെടുത്തത്. എസ്.എസ്.എൽ.സി പാസായവർക്ക് ഓഫ്‌സെറ്റ് മെഷീൻ മൈൻഡർ എന്ന കോഴ്‌സിൽ (2 വർഷം) ചേരാൻ അവസരം ഇതിലൂടെ ലഭിക്കുന്നു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.എസ് കൃപകുമാർ ഉദ്ഘാടനം ചെയ്തു.
വ്യവസായ വാണിജ്യ വകുപ്പിന്റെ തൊഴിൽ സംരംഭക പദ്ധതികൾ, ഗ്രാമീണ വ്യവസായങ്ങൾ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഉപജില്ലാ വ്യവസായ ഓഫീസർ കെ.പി. അജിത് കുമാർ സംസാരിച്ചു. ഗവ. ഐ.ടി.ഐ മാള പ്രിൻസിപ്പൽ കെ.ജി. ജിന അദ്ധ്യക്ഷയായി. ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ,
ആർ.ഐ. സെന്റർ ട്രെയിനിംഗ് ഓഫീസർ പി.കെ. സുധ, ചാലക്കുടി ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ പി.ജെ. ആർബർട്ട്, ദേശമംഗലം ഐ.ടി.ഐ പ്രിൻസിപ്പൽ കെ.പി. ഷാജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |