തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്നും നാളെയുമായി 120 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ഇന്ന് 66 സിനിമകളും നാളെ 54 സിനിമകളുമാണ് പ്രദർശിപ്പിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മത്സരചിത്രം നൻപകൽ നേരത്തു മയക്കത്തിന്റെ അവസാന പ്രദർശനം ഇന്നാണ്. ഇന്ത്യയുടെ ഓസ്‌കാർ പ്രതീക്ഷയായ ചെല്ലോ ഷോ, ഐമർ ലബാക്കിയുടെ കോർഡിയലി യവേഴ്‌സ്,99 മൂൺസ് ,സ്പാനിഷ് ചിത്രം പ്രിസൺ 77, അറിയിപ്പ്, ആലം, അവർ ഹോം തുടങ്ങിയവയുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന ദാർദൻ ബ്രദേഴ്‌സ് ചിത്രം ടോറി ആൻഡ് ലോകിതയുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.
ലൈംഗികത, അക്രമം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അലഹാന്ദ്രോ ജോഡ്രോവ്‌സ്‌കി സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ദി ഹോളി മൗണ്ടെന്റെ ഏക പ്രദർശനവും ഇന്നാണ്.1973ൽ പുറത്തിറങ്ങിയ ചിത്രം സർറിയൽ സിനിമ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ബോയ് ഫ്രം ഹെവൻ, ദി കേക്ക് ഡൈനാസ്റ്റി, ഇസ്രയേലി ചിത്രം മൈ നെയ്ബർ അഡോൾഫ്, ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ കടൽജീവിതം പ്രമേയമാക്കിയ ദി ഓഷൻ ഏഞ്ചൽ,പോർച്ചുഗൽ ചിത്രം പലോമ, ഇന്തോനേഷ്യൻ ചിത്രം ബിഫോർ നൗ ആൻഡ് ദെൻ തുടങ്ങി 21 ലോക സിനിമകളുടെ പ്രദർശനവും ഇന്നാണ്. ഒൻപത് മലയാള ചിത്രങ്ങളും ജി.എസ്. പണിക്കറിനു പ്രണാമം അർപ്പിച്ച് ഏകാകിനിയും പ്രദർശിപ്പിക്കും.
നാളെ പ്രദർശിപ്പിക്കുന്ന 54 ചിത്രങ്ങളിൽ 27 എണ്ണം ലോക സിനിമാ വിഭാഗത്തിലുള്ളതാണ്. ഓസ്‌കാർ നോമിനേഷൻ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മൺ ചിത്രം അൺറൂളി , ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്‌സ്, ഇന്റർനെറ്റ് പ്രതിഭാസമായ റൂൾ 34 നെ ആസ്പദമാക്കിയുള്ള ചിത്രം റൂൾ 34, പാം ഡി ഓർ ജേതാവ് റൂബൻ ഓസ്ലൻഡിന്റെ ആക്ഷേപഹാസ്യചിത്രം ട്രയാങ്കിൾ ഓഫ് സാഡ്‌നെസ് ,ട്യൂണീഷ്യൻ ചിത്രം ഹർഖ തുടങ്ങിയവയാണ് അവസാന പ്രദർശനത്തിനെത്തുന്ന ലോക സിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |