ലീഡ്.... അത്ഭുത കാഴ്ചകളിൽ നീല മനുഷ്യരും കടൽത്തീരവും
നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചുകൊണ്ടു സംവിധായകൻ ജയിംസ് കാമറൂൺ വീണ്ടും അത്ഭുതപ്പെടുത്തി. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരുന്ന ചിത്രം അവതാർ 2 (അവതാർ ദ് വേ ഒഫ് വാട്ടർ) പ്രേക്ഷകർ ആവേശത്തോടെ ഏറ്റുവാങ്ങി. കടലിനുള്ള ഒരു പ്രണയലേഖനമാണ് അവതാർ 2. ഉഷ്ണമേഖല ബീച്ചുകളും പാൻഡോറ തീരങ്ങളും ഒരു കടൽത്തീരത്തെ സ്വർഗമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിച്ചു. ഒരു നേവി സീലിനെപോലും അമ്പരപ്പിക്കുന്ന തരത്തിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്താൻ കഴിയുന്ന സാങ്കേതികത്വം അവതാർ 2വിനെ സമ്പന്നമാക്കുന്നു. 2009ലെ അവതാറിനു ശേഷം പാൻഡോറിലെ 'നവി" എന്ന അന്യഗ്രഹ ജീവിതം നാലു ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നതാണ് . സാം വർതിങ്ടൺ. സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ളിഫ് കർടിസ് എന്നിവർക്കൊപ്പം കേറ്റ് വിൻസ്ലെറ്റും താരനിരയിൽ എത്തുന്നു. നീണ്ട 23 വർഷങ്ങൾക്കുശേഷമാണ് കേറ്റ് കാമറൂറിനൊപ്പം സിനിമ ചെയ്യുന്നത്.ബോക്സോഫീസിൽ അവതാർ 2 മികച്ച നേട്ടം കൈവരിക്കുമെന്നാണ് സൂചന.എന്നാൽ ആദ്യ ഭാഗത്തിനൊപ്പം രണ്ടാം ഭാഗം വരില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ ലോക സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രം 1200 കോടി രൂപ ചെലവിട്ട് 24,000 കോടി രൂപ വാരിയ അവതാറിനു 13 വർഷത്തിനുശേഷം രണ്ടാം ഭാഗം എത്തുമ്പോൾ കാത്തിരുന്നത് ആരാധക ലോകം തന്നെയായിരുന്നു. ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയിൽ മാത്രം 3800 സ്ക്രീനുകളാണ്. മുൻകൂർ ബുക്കിങ്ങിൽ ഇന്ത്യയിൽ നിന്ന് 20 കോടി നേടി. 3 മണിക്കൂർ 12 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. തലസ്ഥാനത്ത് ആദ്യ പ്രദർശനം പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ചിരുന്നു. ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നട എന്നിങ്ങനെ ആറു ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് കുറിച്ച റെക്കാഡാണ് അവതാർ തകർത്തത്. പതിമൂന്നുവർഷം പഴക്കമുള്ള ഈ റെക്കാഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസിക യാത്ര ആ റെക്കാഡ് തകർക്കുമോ എന്ന് ആരാധക ലോകം ഉറ്റുനോക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |