തിരുവനന്തപുരം: കേരള സർവകലാശാലയിൽ അനധികൃത മോഡറേഷനിലൂടെയും ,മാർക്ക് തിരുത്തിയും ,പരീക്ഷ തോറ്റവരടക്കം 123 വിദ്യാർത്ഥികൾക്ക് മാർക്ക് കൂടുതൽ നൽകി ജയിപ്പിച്ച നടപടി ഉടനടി റദ്ദാക്കാൻ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉത്തരവിട്ടു.
ഫയലുകൾ പരിശോധിച്ച ശേഷം പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് വി.സി ഉത്തരവ് നൽകിയത്. 123 പേരിൽ 17 പേർക്ക് ബിരുദ സർട്ടിഫിക്കറ്റും 100 പേർക്ക് മാർക്ക് ലിസ്റ്റും നൽകിയിരുന്നു. അധികൃതരിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് വ്യാജ മാർക്കുകൾ റദ്ദാക്കാത്തതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ നിന്ന് വ്യാജമായി തയ്യാറാക്കിയ മാർക്ക് ലിസ്റ്റ് പിൻവലിച്ച് വിദ്യാർത്ഥികളെ രേഖാമൂലം അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മേലിൽ ഇതനുവദിക്കാൻ പാടില്ലെന്ന് വിസി കർശന നിർദേശം നൽകി. ഗ്രേസ് മാർക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാർത്ഥിക്ക് കോടതി വിധിയിലൂടെ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാനുള്ള ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി നൽകാൻ യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കോൺസലിന് വിസി നിർദ്ദേശം നൽകി.
സ്ഥലംമാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ മാർക്ക് തിരുത്തി ജയിപ്പിച്ച 23 വിദ്യാർത്ഥികൾക്ക് നൽകിയ ബിരുദം റദ്ദാക്കാൻ സെനറ്റ് തീരുമാനിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല.2016 മുതൽ 2019 വരെയുള്ള കരിയർ റിലേറ്റഡ് ബി.എ, ബി.എസ്‌സി പരീക്ഷകളിൽ മോഡറേഷൻ നൽകിയപ്പോൾ ജയിച്ചവർ തോൽക്കുകയും തോറ്റവരെ ജയിപ്പിക്കുകയുമായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ മാർക്ക് തിരുത്തിയും തട്ടിപ്പ് നടത്തി. തോറ്റ വിദ്യാർത്ഥികൾക്ക് കോടതിവിധിയിലൂടെ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നത് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് വി.സിയുടെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |