കൊല്ലം: മാടൻനട ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. നാഷണൽ പെർമിറ്റ് ലോറി, പച്ചക്കറി കയറ്റിവന്ന കണ്ടെയ്‌നർ ലോറി, കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസ് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന നാല് പേർക്കാണ് സാരമായി പരിക്കേറ്റത്. നിസാര പരിക്കേറ്റ നിരവധി ബസ് യാത്രക്കാരും ചികിത്സ തേടിയിട്ടുണ്ട്.
ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. മാടൻനട ജംഗ്ഷനിൽ ദേശീയപാതയോരത്ത് നിറുത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പിൻഭാഗത്ത് മലക്കറി കയറ്റിവന്ന കണ്ടെയ്‌നർ ലോറി ആദ്യം ഇടിച്ച് കയറി. തൊട്ട് പിന്നാലെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടെയ്‌നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. മുൻഭാഗം കണ്ടെയ്നറിൽ കുടുങ്ങിപ്പോയ ബസിൽ നിന്ന് പരിക്കേറ്റ യാത്രക്കാരെ ഫയർഫോഴ്സ് എത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസ് ഡ്രൈവർ എ.സക്കീർ, കണ്ടക്ടർ കോട്ടയം കൈപ്പുഴ മുകളേൽ മനോജ് (50), ബസിലുണ്ടായിരുന്ന വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് തക്കോടി പടിഞ്ഞാറ്റുമുറി ഷീബാ നിവാസിൽ ഷാജിമോൻ (48), തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഹൗസ് സർജൻ കോഴിക്കോട് പേരാമ്പ്ര സ്വദേശി ഡോ.അനുപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരിക്കറ്റ ഡോ.അനുപ്രിയയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.
നാഷണൽ പെർമിറ്റ് ലോറി റോഡിൽ അലഷ്യമായി പാർക്ക് ചെയ്തിരുന്നതിനൊപ്പം പച്ചക്കറിയുമായി വന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങിയതുമാകാം അപകട കാരണമെന്ന് കരുതുന്നു. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസും ഫയർഫോഴ്‌സുമെത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |