SignIn
Kerala Kaumudi Online
Thursday, 19 September 2024 1.14 AM IST

സജി വീണ്ടും മന്ത്രി; കുരുക്ക് ബാക്കി, സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നാലിന്

Increase Font Size Decrease Font Size Print Page
saji

■ഗവർണർ വഴങ്ങിയതിൽ സർക്കാരിന് ആശ്വാസം

തിരുവനന്തപുരം: ഭരണഘടനാ അവഹേളനത്തിന് കേസുള്ളതിനാൽ സജി ചെറിയാനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനാവില്ലെന്ന നിലപാടിലായിരുന്ന ഗവർണർ എതിർപ്പുകൾ മാറ്റിവച്ച് ആ ചുമതല നിർവഹിക്കാൻ തയ്യാറായത് സർക്കാരിനും ഇടതു മുന്നണിക്കും ആശ്വാസമായി.

ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയെന്ന ആക്ഷേപത്തെ തുടർന്ന് രാജി വയ്ക്കേണ്ടിവന്ന സജി ചെറിയാനെ അതേ ഭരണഘടനയിൽ തൊട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകിട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്.

''അസാധാരണ സാഹചര്യമാണിത്. എന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുകയാണ്. ''- ഇതായിരുന്നു സത്യപ്രതിജ്ഞയ്ക്ക് അനുമതി കൊടുത്ത ശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഗവർണർ നടത്തിയ പ്രതികരണം. തിങ്കളാഴ്ച ചീഫ് സെക്രട്ടറി അടക്കം ബന്ധപ്പെട്ടിട്ടും നിലപാടിൽ

ഉറച്ചുനിന്ന ഗവർണർ ഇന്നലെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെ അയഞ്ഞു.

സജി ചെറിയാനെതിരായ നിയമനടപടികൾ തുടരുമെന്ന സൂചനകൾ ഇടതുമുന്നണി

നേതൃത്വത്തിന് തലവേദനയാകും. കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും. കെ.പി.സി.സി കരിദിനമായും ബി.ജെ.പി ഭരണഘടനാ സംരക്ഷണ ദിനമായും ആചരിക്കും. വിഷയം ഭരണമുന്നണി ആഗ്രഹിക്കുന്നതു പോലെ കെട്ടടങ്ങില്ലെന്ന് അർത്ഥം.

കോടതിയുടെ മുമ്പിലുള്ള കേസിൽ അനുകൂല വിധിയുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ .പൊതുപ്രവർത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്ന ഇന്നലത്തെ സുപ്രീംകോടതി വിധി സർക്കാർ നിലപാടിന് കരുത്താവുകയും ചെയ്തു.സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിന്മേൽ തിരുവല്ല കോടതിയുടെ തീർപ്പ് വരാനുണ്ട്. പൊലീസ് റിപ്പോർട്ടിനെതിരെ പരാതിക്കാരൻ ഹർജി നൽകിയതിനാൽ കോടതിക്ക് അതും പരിഗണിക്കേണ്ടിവരും. ഭരണഘടനാ അവഹേളനത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചിട്ടുണ്ട്.

എം.എൽ.എ സ്ഥാനത്ത് നിന്ന് സജിയെ അയോഗ്യനാക്കണമെന്ന ഹർജി നേരത്തേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞതിനാൽ, ആശങ്കപ്പെടാനില്ലെന്ന നിയമോപദേശമാണ് സർക്കാരിനുള്ളത്.ഭരണഘടനയുടെ 164ാം അനുഛേദമനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണ്. ഈ പരിമിതി കാരണമാണ് അവസാനനിമിഷം ഗവർണർ വഴങ്ങിയത്.ഇനിയെങ്കിലും വിവാദങ്ങളിൽ ചെന്നു ചാടാതെ ജാഗ്രത പുലർത്തണമെന്ന് സി.പി.എം സജി ചെറിയാന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

'ഉത്തരവാദിത്തം

മുഖ്യമന്ത്രിക്ക് '

1. കേസ് എഴുതിത്തള്ളാമെന്ന നിയമോപദേശം കിട്ടിയെന്നും ,പൊലീസ് റിപ്പോർട്ട് അനുകൂലമാണെന്നും ഗവർണറോട് മുഖ്യമന്ത്രി

2. അത്രയ്ക്ക് ബോധ്യമുണ്ടെങ്കിൽ എതിരു നിൽക്കുന്നില്ലെന്നും ,തീരുമാനത്തിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും ഗവർണറുടെ മറുപടി

3. കോടതി പരാമർശത്തെ തുടർന്നല്ല, ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് സജി ചെറിയാൻ രാജി വച്ചതെന്ന കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രാജ്ഭവനിലേക്ക്.

4. സത്യപ്രതിജ്ഞയ്ക്ക് സമയം അനുവദിച്ചതായി ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച് അറിയിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAJI CHERIYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.