തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ രാജ് ഭവനിലെത്തിയ സജിചെറിയാൻ എല്ലാവരുടെയും അടുത്തെത്തി കുശലാന്വേഷണം നടത്തിയും ആഹ്ളാദം പങ്കുവച്ചും ചടങ്ങിൽ നിറഞ്ഞുനിന്നു.
ഭാര്യ ക്രിസ്റ്റീനയ്ക്കും മക്കളായ ഡോ.നിത്യ, ഡോ.ദൃശ്യ, ശ്രവ്യ എന്നിവർക്കും മരുമക്കളായ അലൻ, ജസ്റ്റിൻ എന്നിവർക്കുമൊപ്പമാണ് മൂന്നു മണിയോടെ രാജ്ഭവൻ ഓഡിറ്റോറിയത്തിലെത്തിയത്.
സ്വദേശമായ ചെങ്ങന്നൂരിൽ നിന്നും തട്ടകമായ ആലപ്പുഴയിൽ നിന്നുമെത്തിയ പാർട്ടി പ്രവർത്തകരുടെ സമീപത്തേക്ക് നിറഞ്ഞ ചിരിയുമായി എത്തി. പേരെടുത്ത് വിളിച്ചും വീട്ടുവിശേഷം തിരക്കിയും ആശ്ലേഷിച്ചും നാട്ടുകാരുടെ സ്നേഹത്തിൽ അലിഞ്ഞു.
മുൻനിരയിലുണ്ടായിരുന്ന മന്ത്രിമാർക്കടുത്തേക്കാണ് പിന്നീടെത്തിയത്. അവരോടും സന്തോഷം പ്രകടിപ്പിച്ച ശേഷം മുൻനിരയിൽ ഭാര്യയ്ക്കൊപ്പം ഇരിപ്പുറപ്പിച്ചു. രാജ്ഭവൻ ജീവനക്കാർ സത്യപ്രതിജ്ഞ വായിക്കാൻ എത്തിച്ചപ്പോൾ, ഒരുവട്ടം ഓടിച്ചുവായിച്ചു. 3.50ന് മുഖ്യമന്ത്രിയെത്തി. രാജ്ഭവൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഗവർണറുടെ കസേരയുടെ ഇടതുവശത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഗവർണറും വേദിയിലെത്തിയതോടെ ദേശീയഗാനം മുഴങ്ങി. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ ചീഫ്സെക്രട്ടറി വി.പി.ജോയിക്ക് ഗവർണർ അനുമതി നൽകിയതോടെ സജി വേദിയിലെത്തി.
ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്ന വാചകം പ്രത്യേക ഊന്നൽ നൽകിയാണ് സജി വായിച്ചത്.
തുടർന്ന് രേഖകളിൽ ഒപ്പുവച്ച് ചുമതലയേറ്റു. ബൊക്കെ നൽകി ഗവർണറും മുഖ്യമന്ത്രിയും അനുമോദിച്ചു. സ്പീക്കറും മന്ത്രിമാരും എം.എൽ.എമാരും നേതാക്കളും വേദിയിലെത്തി അനുമോദിച്ചു.
ഓഫീസും കാറും
മാറ്റമില്ല
സത്യപ്രതിജ്ഞയ്ക്കു ശേഷം 50-ാം നമ്പർ സ്റ്റേറ്റ് കാറിലാണ് സെക്രട്ടേറിയറ്റിലേക്ക് പോയതെങ്കിലും നേരത്തേ ഉപയോഗിച്ചിരുന്ന എട്ടാം നമ്പർ സ്റ്റേറ്റ് കാർ അദ്ദേഹത്തിന് നൽകി. മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അനക്സ് ഒന്നിലെ നാലാം നിലയിലുള്ള മുറി ഓഫീസായി അനുവദിച്ചു. പക്ഷേ, ആദ്യം താമസിച്ചിരുന്ന കവടിയാർഹൗസ് മന്ത്രി വി. അബ്ദുറഹിമാന് അടുത്തിടെ നൽകിയതിനാൽ വാടകവീട് കണ്ടെത്തും. എം.എൽ.എ ഹോസ്റ്റലിലെ ഫ്ലാറ്റും ഉപയോഗിക്കാനാവും. മന്ത്രിമാരായ റോഷിഅഗസ്റ്റിനും പി. പ്രസാദും വീട് കിട്ടുംവരെ ഹോസ്റ്റലിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |