തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന ആക്ഷേപത്തെ തുടർന്ന് കഴിഞ്ഞ ജൂലായിൽ സ്ഥാനമൊഴിയേണ്ടി വന്ന സജി ചെറിയാൻ ഇന്നലെ വീണ്ടും മന്ത്രിയായി ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോൾ, ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്ന വാചകം പ്രത്യേക ഊന്നൽ നൽകിയാണ് സജി വായിച്ചത്.സഗൗരവ പ്രതിജ്ഞയെടുത്താണ് മന്ത്രിയായത്. പ്രതിപക്ഷത്തെ നേതാക്കളാരും ചടങ്ങിൽ പങ്കെടുക്കാനെത്തിയില്ല.
സത്യപ്രതിജ്ഞയ്ക്ക് ശേഷം അനക്‌സ് ഒന്നിലെ നാലാം നിലയിലെ ഓഫീസിലെത്തി ചുമതലയേറ്റു. ആറ് മാസം മുമ്പ് മന്ത്രിയായിരുന്നപ്പോഴത്തെ ഓഫീസാണ് ലഭിച്ചത്.
ഗവർണറും ഗവൺമെന്റിന്റെ തലവനായ ഗവർണറും ഒന്നാണെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് യോജിച്ച് മുന്നോട്ടു പോവുമെന്നും മന്ത്രി പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിൽ
മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ പത്നി കമലാ വിജയൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ വി.എൻ. വാസവൻ, ആന്റണി രാജു, കെ കൃഷ്ണൻകുട്ടി, കെ രാജൻ, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ.എൻ ബാലഗോപാൽ, പി രാജീവ്, ജെ ചിഞ്ചുറാണി, വീണാ ജോർജ്, എം.ബി രാജേഷ്, ആർ ബിന്ദു, ജി.ആർ അനിൽ, എം.പിമാരായ ജോസ് കെ മാണി, എ.എ റഹീം, എം.എൽ.എമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡി.ജി.പി അനിൽകാന്ത്, ചീഫ് വിപ്പ് എൻ.ജയരാജ്, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.വിജയകുമാർ, ആനാവൂർ നാഗപ്പൻ, ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ വി.കെ.രാമചന്ദ്രൻ, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രിസഭാ പുനഃപ്രവേശത്തിൽ സന്തോഷം പ്രകടിപ്പിച്ച സജി ചെറിയാൻ, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിൽ മുഖ്യമന്ത്രി പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. തീരദേശവുമായി ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച ശേഷം പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |