കോഴിക്കോട്: എന്നിട്ടും ജലാലുദ്ദീൻ ഇന്നലെ നൃത്തം ചെയ്തു. മോഹിച്ചു കെട്ടിയ വേഷമല്ലേ, ആടാതെ അഴിക്കുന്നതെങ്ങനെ. ഹയർ സെക്കൻഡറി വിഭാഗം നാടോടിനൃത്ത മത്സരം നടക്കുന്ന ഒന്നാം വേദിയിൽ ചമയങ്ങളണിഞ്ഞ് ജലാലുദ്ദീൻ കാത്തിരുന്നു. വീട്ടുകാരുടെ മാത്രമല്ല, നാട്ടുകാരുടേയും അദ്ധ്യാപകരുടേയും പ്രാർത്ഥനകളും തിരുവനന്തപുരം കോട്ടുകാൽകോണം വി.എച്ച്.എസ്.എസിലെ പ്ലസ് ടുക്കാരൻ ജലാലുദ്ദീന് കൂട്ടായി ഉണ്ടായായിരുന്നു.
അവസാന നിമിഷം കോടതി വിധി അനുകൂലമായാൽ വേദിയിൽ കയറാൻ കഴിയുമെന്ന അഭിഭാഷകൻ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് വേദിയിലെത്തിയത്. അവസാനത്തെ മത്സരാർത്ഥി വേദിയിൽ കയറിയപ്പോഴും ജലാലുദ്ദീന്റെ പിതാവ് സുധീർഖാൻ അഭിഭാഷകനെ വിളിച്ചു. അനുകൂല വിധിവരുമെന്ന പ്രതീക്ഷയാണ് അപ്പോഴും കിട്ടിയത്. ഇക്കാര്യം ജലാലുദ്ദീൻ സംഘാടകരെ അറിയിച്ചു. പത്ത് മിനിട്ടോളം സംഘാടകരും കാത്തിരുന്നു. പക്ഷെ, അപ്പീൽ തള്ളിയെന്നാണ് പിന്നെ കേട്ടത്.
പിന്നെ, നിരാശയിൽ നിന്നുള്ള മോചനത്തിനായി വേദിക്കു പുറകിൽ പോയി നൃത്തം ചെയ്തു. ആരെക്കെയോ അത് കാമറയിൽ പകർത്തി. പിന്നീട് സദസിനിടയിൽ വന്നിരുന്നു. പീലി ചൂടിയ വേഷത്തിൽ ജലാലുദ്ദീനെ കണ്ടപ്പോൾ കുട്ടികൾക്കൊക്കെ കൗതുകം. അവർ ഒപ്പം നിന്ന് ഫോട്ടോ എടുത്തു. നിരാശ പതിയെ ജലാലുദ്ദിനെ വിട്ടകന്നു. ജില്ലയിൽ കുച്ചുപ്പുടി മത്സരത്തിലും രണ്ടാം സ്ഥാനത്തായിരുന്നു. അപ്പീൽ നൽകിയെങ്കിലും അനുവദിച്ചില്ല. വിഴിഞ്ഞം സ്വദേശിയാണ് ജലാലുദ്ദീൻ അച്ചാർ കച്ചവടം നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നവരാണ് ജലാലുദ്ദീന്റെ ബാപ്പ സുധീർഖാനും ഉമ്മ മാജിദയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |